ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വീണ്ടും അപകടകരമായ നിലയില്‍

ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം തടയാനുള്ള കര്‍ശന നടപടികള്‍ ആരംഭിച്ചിട്ടും ഫലമില്ല. അന്തരീക്ഷ മലിനീകരണം വീണ്ടും അപകടകരമായ അവസ്ഥയിലെത്തി. ഡൽഹിയില്‍ പലയിടത്തും അന്തരീക്ഷത്തിലെ വിഷപുകയുടെ അളവ് വീണ്ടും കൂടിയതായി റിപ്പോര്‍ട്ട്. മലിനീകരണ തോത് നഗരത്തിൽ പലയിടത്തും 450-500 പോയന്‍റിന് ഇടയിലെത്തി നില്‍ക്കുകയാണ്.
കാര്‍ഷികാവശിഷ്ടങ്ങള്‍കത്തിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശങ്ങളുണ്ടായിരുന്നിട്ടും ഡൽഹിയുടെ അയല്‍ സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തുകയാണ്. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന നിര്‍ദ്ദേശം പാലിക്കാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷ പ്രതികരണം നടത്തിയിരുന്നു. പഞ്ചാബിലെ കർഷകർ വൈക്കോൽ കത്തിക്കുന്നത് നിർത്താൻ തയ്യാറാകുന്നില്ലെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
കഴിഞ്ഞ നവംബര്‍ 6 ന് സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. സ്വമേധയാ കേസെടുത്ത സുപ്രീംകോടതി പഞ്ചാബ് ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ വിളിച്ചുവരുത്തി അതിരൂക്ഷമായി വിമര്‍ശിച്ചു. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ കര്‍ഷകര്‍ക്ക് ഇന്‍സെന്‍റീവ് വരെ കൊടുക്കണമെന്ന നിര്‍ദ്ദേശവുമുണ്ടായി. ഇത്രയേറെ നടപടികളുണ്ടായിട്ടും ഡൽഹിയിലെ അയല്‍സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുകയാണ്.