പാമ്പുകടിയേറ്റ ആശുപത്രിയില്‍ ചികിത്സയിലിക്കെ യുവതിയെ മന്ത്രവാദത്തിനിരയാക്കി
ഭോപ്പാൽ: പാമ്പുകടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലിക്കെ യുവതിയെ മന്ത്രവാദത്തിനിരയാക്കി. മധ്യപ്രദേശിൽ ദാമോയിലാണ് സംഭവം. പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന ദാമോ സ്വദേശിനി ഇമാർതി ദേവിയെയാണ് ബന്ധുക്കൾ മന്ത്രവാദത്തിനിരയാക്കിയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവതിയെ പാമ്പുകടിയേറ്റതിനെ തുടർന്ന് ദാമോ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തയുടൻ ബന്ധുക്കൾ മന്ത്രവാദിയെയും വിളിച്ചുവരുത്തി. തുടർന്ന് മന്ത്രവാദത്തിന്റെ ഭാഗമായി യുവതിയെ പുരുഷന്മാരുടെ വാർഡിന് പുറത്ത് നഗ്നയാക്കി അപമാനിക്കുകയായിരുന്നു.
ആശുപത്രി അധികൃതരും സുരക്ഷാ ജീവനക്കാരും ഡോക്ടർന്മാരും മന്ത്രവാദം നടത്തുന്നതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. അതേസമയം, യുവതിയെ മന്ത്രവാദത്തിനിരയാക്കുന്നത് നഴ്സ് കണ്ടിട്ടും ആശുപത്രി അധികൃതരെ വിവരം അറിയിച്ചില്ലെന്നും തടയാൻ ശ്രമിക്കാതിരുന്നതിന് നഴ്സിനെതിരെ നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ദാമോയിൽ വൻപ്രതിഷേധമാണ് ഉയരുന്നത്.

