ആന്ധ്രാപ്രദേശിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ പ്ലാസ്റ്റിക് സർജറി

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ സർക്കാർ ആശുപത്രിയിൽ വൈദ്യുതി ബന്ധം നിലച്ചതിനെ തുടർന്ന് മൊബൈൽ ഫോൺ വെളിച്ചത്തിൽ പ്ലാസ്റ്റിക് സർജറി. സംസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നായ ഗുണ്ടൂരിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. പ്ലാസ്റ്റിക് സർജറി നടത്തുന്നതിനിടെയിൽ വെളിച്ചം നഷ്ടപ്പെട്ടതോടെ ഡോക്ടറുടെ കൈവശമുള്ള മൊബൈൽ ഫോൺ വെളിച്ചത്തിൽ ശസ്ത്രക്രിയ തുടരുകയായിരുന്നു.
രണ്ട് നഴ്സുമാരും ഒരു സഹായിയുംചേർന്നാണ്ഡോക്ടർക്ക് വെളിച്ചം പ്രകാശിപ്പിച്ചത്. ശസ്ത്രക്രിയ മുറിയിൽ എല്ലാ സമയവും വൈദ്യുതി ലഭ്യമാണ്. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായതെന്ന് അറിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. രാജനായക് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നായയുടെ കടിയേറ്റ് മൂക്കിന് കാര്യമായ പരിക്കേറ്റ രോഗിയുടെ പരിക്ക് ഭേദമാക്കാനാണ് ശസ്ത്രക്രിയ നടത്തിയത്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. സുനിതയാണ് ശസ്ത്രക്രിയ നടത്തിയത്. വൈദ്യുതി നിലച്ചെങ്കിലും സാഹചര്യത്തെ സമചിത്തതയോടെ നേരിട്ട ഡോക്ടർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ പറഞ്ഞു. മൂന്നു മണിക്കൂർ തുടർച്ചയായി വൈദ്യുതി നിലച്ചതാണ് ഓപ്പറേഷൻ തീയേറ്ററിലെ വൈദ്യുതി ബന്ധവും നിലയ്ക്കാൻ കാരണമായത്.