അജിത് ദോവലിന്റെ മകനെതിരെ ഗുരുതര ആരോപണങ്ങൾ

ന്യൂഡൽഹി : സാന്പത്തിക ക്രമക്കേടിൽ ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ മകനെതിരായ ആരോപണങ്ങൾക്ക് പിന്നാലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകൻ ശൗര്യ ദോവലും വിവാദത്തിൽ. ശൗര്യയുടെ സംഘടനയിലേക്ക് വിദേശ ആയുധ കന്പനികളിൽ നിന്ന് സഹായം എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും സംഘടനയിലെ ഡയറക്ടർമാരിൽ ഒരാളാണ്. ദി വയർ ഓൺലൈൻ പോർട്ടലാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ അമിത്ഷായുടെ മകൻ ജയ്ഷായുടെ കന്പനി നടത്തിയ സാന്പത്തിക ക്രമക്കേടുകളും ദി വയർ പുറത്തുകൊണ്ടുവന്നിരുന്നു.
രാജ്യത്തിന്‍റെ നയരൂപീകരണം സംബന്ധിച്ച് സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കുന്ന ഇന്ത്യ ഫൗണ്ടഷൻ എന്ന സംഘടനയുടെ തലവനാണ് അജിത് ദോവലിന്റെ മകൻ ശൗര്യ ദോവൽ. കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിൻഹ, എം.ജെ.അക്ബർ എന്നിവർ സംഘടനയിലെ ഡയറക്ടർമാരാണ്. ഈ സംഘടന നടത്തിയ പരിപാടികളുടെ സ്പോൺസർമാരെല്ലാം വിദേശ ആയുധ, വിമാന കന്പനികളാണെന്നാണ് ദി വയർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അമിത്ഷായുടെ മകൻ ജയ്ഷാക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക്പിന്നിലെ ശൗര്യ ദോവലിനെതിരെയുള്ള വെളിപ്പെടുത്തലുകൾ ബി.ജെ.പിയെ പ്രതിരോധത്തിലാക്കും.