ഭീകരപ്രവർത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല : സുഷമ സ്വരാജ്

ന്യൂഡൽഹി : ഭീകരപ്രവർത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഭീകരവാദത്തെ അതിന്‍റെ എല്ലാ രൂപങ്ങളെയും അർത്ഥങ്ങളെയും ഉൾക്കൊണ്ടുതന്നെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും ന്യൂയോർക്കിൽ നടന്ന ഷാംഗ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) യോഗത്തിൽ സംസാരിക്കവെ സുഷമ വ്യക്തമാക്കി. എസ്.സി.ഒ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ജനങ്ങൾ തമ്മിലുള്ള സഹകരണത്തിനും വിശ്വാസത്തിനുമായി വഴിയൊരുക്കുന്നതിനുള്ള ഈ ബന്ധം ഇന്ത്യക്ക് അനിവാര്യമാണെന്നും സുഷമ പറഞ്ഞു.
അതേസമയം സുഷമ സ്വരാജ് അഫ്ഗാൻ പ്രസിഡണ്ട് അഷറഫ് ഗാനിയുമായി കൂടിക്കാഴ്ച നടത്തി. യു.എൻ വാർഷിക ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തിയപ്പോഴാണ് ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തിയത്. വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാറാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇന്ത്യ - അഫ്ഗാൻ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തെന്നാണ് വിവരം.
ഈ മാസം ആദ്യം അഫ്ഗാൻ വിദേശകാര്യമന്ത്രി സലാഹുദ്ദീൻ റബ്ബാനി ഇന്ത്യ സന്ദർശിച്ചിരുന്നു. 116 പദ്ധതികളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് റബ്ബാനിയുടെ സന്ദർശന സമയത്ത് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തുകയും ചെയ്തിരുന്നു. ഈ പദ്ധതികൾ സംബന്ധിച്ചും ഗാനിയും സുഷമ സ്വരാജും ചർച്ച ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.