വി.എച്ച്.പിയ്ക്ക് മുന്നറിയിപ്പുമായി മംമ്ത

കൊൽക്കത്ത : തീ കൊണ്ടു കളിക്കരുതെന്ന് വിശ്വഹിന്ദു പരിക്ഷത്തിന് മുന്നറിയിപ്പ് നൽകി പശ്ചിമബംഗാൾ മുഖ്യമന്ത്രി മംമ്ത ബാനർജി. വിജയ ദശമി ദിനത്തിൽ ആയുധങ്ങൾ പൂജിക്കുമെന്ന വിശ്വഹിന്ദു പരിക്ഷത്തിന്റെ പ്രഖ്യാപനത്തിനെതിരെയാണ് മംമ്ത രംഗത്തെത്തിയിരിക്കുന്നത്. ആയുധങ്ങളുമേന്തിയുള്ള ഒരു റാലിയും അനുവദിക്കില്ലെന്നും നിർദ്ദേശങ്ങൾ ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മംമ്ത വ്യക്തമാക്കി. ബംഗാളിന്റെ സമാധാനം ഇല്ലാതാക്കി സംസ്ഥാനത്തിന്റെ സംസ്കാരത്തെ വേദനിപ്പിക്കാമെന്ന് ആർ.എസ്.എസ്സോ ബജ്രംഗ്ദള്ളോ വി.എച്ച്.പിയോ ചിന്തിക്കുന്നുണ്ടെങ്കിൽ തീ കൊണ്ടു കളിക്കരുതെന്ന് അവർക്ക് താൻ മുന്നറിയിപ്പ് നൽകുന്നുവെന്ന് നബന്നയിൽ ചേർന്ന േസ്റ്ററ്റ് സെക്രട്ടറിയേറ്റിൽ മംമ്ത പറഞ്ഞു.
രാമനവമി ആഘോഷങ്ങൾക്കിടെ കുട്ടികളും സ്ത്രീകളുമടക്കമുള്ള സംഘം ആയുധങ്ങളും വഹിച്ചു കൊണ്ട് ബംഗാളിൽ റാലി നടത്തിയിരുന്നു. ഇതിനു പിന്നാലെ വിജയദശമി ദിനത്തിൽ ആയുധ പൂജ നടത്തുമെന്ന വി.എച്ച്.പിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൂജ ആഘോഷങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങളുമായി മംമ്ത രംഗത്തെത്തിയത്. ആയുധമേന്തിയുള്ള റാലിക്കെതിരെ ബംഗാൾ പോലീസ് മേധാവിയും മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ ആവർത്തിച്ചു.
അതേസമയം ഒക്ടോബർ ഒന്നിന് നടക്കുന്ന ഇസ്്ലാം വിഭാഗക്കാരുടെ മുഹറം ചടങ്ങുകളുമായി ബന്ധപ്പെട്ട് സപ്തംബർ 30 വൈകുന്നേരം ആറ് മണിക്ക് പൂജാ ചടങ്ങുകൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് അൽപ്പം അയവ് വരുത്തിയിട്ടുണ്ട്. അതോടൊപ്പം ഗണപതി വിഗ്രഹ നിമഞ്ജനം ആറ് മണി വരെ എന്നുള്ളത് രാത്രി പത്ത് മണി വരെയെന്ന് നീട്ടിയിട്ടുണ്ടെന്നും സെക്രട്ടേറിയറ്റിൽ മംമ്ത വ്യക്തമാക്കി.