സുനന്ദ പുഷ്കറിന്റെ മരണം : പുതിയ റിപ്പോർട്ടിലും വിവരങ്ങളില്ല

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പുതിയ സംഘത്തിന്റെ റിപ്പോര്‍ട്ടിലും വിവരങ്ങളില്ലെന്ന് വിവരം. ഈ സാഹചര്യത്തില്‍ സുനന്ദയുടെ ഫോണിലെ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം.
എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷകറിന്റെ മരണം സംബന്ധിച്ച എയിംസിന്റെയും എഫ്ബിഐയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനാണ് ജൂണിന്‍ പുതിയ സംഘത്തെ നിയോഗിച്ചത്. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുനന്ദയുടെ മരണത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്നാണ് വിവരം തുടര്‍ന്ന് എയിംസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി എഫ്ബിഐക്ക് അയച്ചിരുന്നു. മരണം വിഷം മൂലമാകാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ലെങ്കിലും റേഡിയോ ആക്ടീവ് കെമിക്കലുകളല്ല മരണകാരണമെന്ന് എഫ്ബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, സുനന്ദയുടെ ബ്ലാക്ക്ബെറി ഫോണിലെ ചാറ്റുകള്‍ ലഭിക്കാനായി യുഎസ് കോടതിയുടെ അനുമതി അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനന്ദയുടെ മരണശേഷം ഫോണില്‍ നിന്ന ചാറ്റുകള്‍ ഡീലീറ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു.
സുനന്ദയുടെ ലാപ്ടോപ്പിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടും ഇനി ലഭിക്കാനുണ്ട്. അഹമ്മദാബാദിലെ ലാബിലാണ് ലാപ്ടോപ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.