'കൈരളി' ക്ക് ആറു കോടി രൂപയുടെ ജപ്തി നോട്ടിസ്



മുംബൈ∙ കേരള സംസ്ഥാന വ്യവസായ വകുപ്പിനു കീഴിൽ വാശി‌യിലെ കേരളാ ഹൗസിൽ പ്രവർത്തിക്കുന്ന കരകൗശല വസ്തുക്കളുടെ ഷോറൂമായ ‘കൈരളി’ക്ക് ആറു കോടി രൂപയുടെ ജപ്തി നോട്ടിസ്. വർഷങ്ങൾക്കു മുൻപ് നരിമാൻ പോയിന്റിൽ ഗായത്രി ട്രസ്റ്റിന്റെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ‘കൈരളി’ക്ക് ആ കെട്ടിടത്തിന്റെ ഉടമകളാണ് ജപ്തി നോട്ടിസ് അയച്ചിരിക്കുന്നത്. 1969 മുതൽ നരിമാൻ പോയിന്റിലണ് ‘കൈരളി’ പ്രവർത്തിച്ചിരുന്നത്. രണ്ടായിരത്തിൽ മഹാരാഷ്ട്രയിലെ വാടകനിയമത്തിൽ ഭേദഗതി വന്നതിന്റെ അടിസ്ഥാനത്തിൽ ഉടമകൾ അതനുസരിച്ചുള്ള പഴുതുകൾ പ്രയോജനപ്പെടുത്തി വൻതുക വാടക ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കേരള സർക്കാർ വാദം.

കെട്ടിടം ഉടമകൾ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതിനു പിന്നാലെ 2006–ലാണ് നരിമാൻ പോയിന്റിലെ സ്ഥലം ഒഴിയേണ്ടിവന്നത്. മൂന്നു കോടിയോളം രൂപയാണ് വാടക കുടിശികയായി നൽകാനായിരുന്നു അന്നു കോടതി വിധി. തുടർന്ന് മുംബൈയിൽ പ്രവർത്തനം നിർത്തിവച്ച കൈരളി 2009–ലാണ് വാശി കേരള ഹൗസിലെ കെട്ടിടത്തിൽ പുനരാരംഭിച്ചത്. എന്നാൽ, വാടകക്കുടിശിക തീർക്കാതെ വന്നതോടെ വീണ്ടും കോടതിയെ സമീപിച്ച നരിമാൻ പോയിന്റിലെ കെട്ടിടം ഉടമകൾ വീണ്ടും അനുകൂല വിധി നേടി.

ഇപ്പോൾ പലിശയും കൂട്ടുപലിശയുമൊക്കെ ചേർത്ത് ആറു കോടി രൂപയുടെ ജപ്തി നോട്ടിസാണ് അയച്ചിരിക്കുന്നത്. ഇതിനെതിരെ ‘കൈരളി’ ഹൈക്കോടതിയിൽ പോയെങ്കിലും കേസ് മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ കെട്ടിവയ്ക്കാൻ ഉൾപ്പെടെ വൻതുക ആവശ്യമാണ്. നാളെ വിഷയം ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരാനിരിക്കെ കേസിൽ വലിയ പ്രതിരോധം തീർക്കാൻ കഴിയാത്ത കൈരളി ജപ്തി നടപടികൾ നേരിടേണ്ട സാഹചര്യത്തിലാണിപ്പോൾ.

You might also like

Most Viewed