ഡല്ഹി ലക്ഷ്യമിട്ട് സൈനിക നീക്കം നടന്നതായി മനീഷ് തിവാരിയുടെ സ്ഥിരീകരണം

ന്യൂ ഡല്‍ഹി: സര്‍ക്കാരിനെ അറിയിക്കാതെ സൈന്യം ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമായിരുന്നെങ്കിലും സത്യമായിരുന്നെന്ന് മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി. 2012 ഏപ്രില്‍ നാലിന് ഒരു ദേശീയ പത്രം പുറത്തുവിട്ട വാര്‍ത്തയാണ് യുപിഎ സര്‍ക്കാരിലെ വാര്‍ത്താ വിനിമയ മന്ത്രിയായിരുന്ന മനീഷ് തിവാരി സ്ഥിരീകരിച്ചത്. കരസേനാ മേധാവിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ വികെ സിങിനെ രക്ഷിക്കാന്‍ സൈനിക അട്ടിമറി ലക്ഷ്യമിട്ടായിരുന്നു സൈനിക യൂണിറ്റുകള്‍ നീങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രാമമോഹന്‍ റാവുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സദസ്സില്‍നിന്നുയര്‍ന്ന ചോദ്യത്തിന് മറുപടിയായാണ് മനീഷ് തിവാരി സംഭവം സ്ഥിരീകരിച്ചത്. സൈനിക നീക്കത്തെ കുറിച്ച് വന്ന വാര്‍ത്ത സത്യവും ശരിയുമായിരുന്നെന്നു. പക്ഷെ സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയി. അന്ന് പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ അംഗമായിരുന്നു ഞാന്‍- മനീഷ് തിവാരി പറഞ്ഞു. ഹിസാറിലെ മെക്കാനൈസ്ഡ് ഇന്‍ഫാന്‍ട്രിയില്‍ നിന്നും പ്രധാന സൈനിക യൂണിറ്റ് ഡല്‍ഹി ലക്ഷ്യമാക്കി അപ്രതീക്ഷിതമായി നീങ്ങുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്.
ആഗ്രയില്‍ നിന്നും 50 പാരാ ബ്രിഗേഡിന്റെ വലിയ ഘടകം അതേസമയം തന്നെ വിമാനമാര്‍ഗവും ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങി. സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെയായിരുന്നു സൈനിക നീക്കം. തുടര്‍ന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ശശികാന്ത് ശര്‍മയോട് മലേഷ്യന്‍ സന്ദര്‍ശനം റദ്ദാക്കി ഇന്ത്യിലേക്ക് അടിയന്തരമായി മടങ്ങാന്‍ നിര്‍ദേശിച്ചു. ജനുവരി 16ന് രാത്രി 11 മണിക്ക് ഓഫീസിലെത്തിയ അദ്ദേഹം മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ എകെ ചൗധരിയോട് എന്താണ് നടക്കുന്നതെന്ന വിശദീകരണം തേടി.
സൈനിക നീക്കത്തെ കുറിച്ചുള്ള മുഴുവന്‍ വസ്തുതകളും ഉള്‍പ്പെടുത്തി വിശദീകരണം നല്‍കുവാന്‍ ഡയറക്ടര്‍ ജനറലോട് ആവശ്യപ്പെട്ടു. ഡല്‍ഹി ലക്ഷ്യമാക്കി പുറപ്പെട്ട രണ്ട് യൂണിറ്റ് സൈന്യത്തെയും ഉടന്‍ തന്നെ പിന്‍വലിക്കാനും നിര്‍ദേശിച്ചു. മണിക്കൂറുകള്‍ക്കകം സൈന്യത്തെ തിരിച്ചയച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ അന്നത്തെ യു.പി.എ സര്‍ക്കാര്‍ വാര്‍ത്ത നിഷേധിച്ചിരുന്നു. ജനറല്‍ വികെ സിങും വാര്‍ത്ത നിഷേധിച്ചു