തേജസ് അപകടം: അവസാന നിമിഷങ്ങളിൽ പൈലറ്റ് രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നെന്ന് റിപ്പോർട്ട്
ഷീബ വിജയ൯
ന്യൂഡൽഹി: ദുബൈ എയർഷോക്കിടെ ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനം തകർന്നുവീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് പൈലറ്റ് രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായി റിപ്പോർട്ട്. അപകടത്തിന്റേതായി പുറത്തുവന്ന പുതിയ വീഡിയോ ദൃശ്യങ്ങൾ വിലയിരുത്തിയാണ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. വീരമൃത്യു വരിച്ച വിങ് കമാൻഡർ നമൻഷ് ശ്യാൽ അവസാന നിമിഷം രക്ഷപ്പെടാൻ ശ്രമിച്ചിരിക്കാമെന്നും, എന്നാൽ അതിന് സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ ജെറ്റ് നിലത്ത് ഇടിച്ചിടിച്ച് തകർന്നുവീഴുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ വീഡിയോയിൽ, 49-52 സെക്കൻഡ് സമയത്തിനുള്ളിൽ വിമാനം നിലത്ത് ഇടിച്ചിറങ്ങി പൊട്ടിത്തെറിച്ച് തീജ്വാലകളായി മാറുമ്പോൾ പാരച്യൂട്ട് പോലുള്ള ഒരു വസ്തു ദൃശ്യമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. വിങ് കമാൻഡർ നമൻഷ് ശ്യാലിന്റെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ ഹിമാചൽ പ്രദേശിലെ സ്വന്തം നാട്ടിൽ നടക്കും. ഇന്നലെ സുലൂരിലെ ബേസ് ക്യാമ്പിൽ മൃതദേഹം എത്തിച്ചിരുന്നു. എയർ ഷോ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള നമൻഷ് ശ്യാലിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പ്രതിരോധ സഹമന്ത്രി സഞ്ജു സേത്ത്, ഇന്ത്യൻ നയതന്ത്ര പ്രതിനിധി ദീപക് മിത്തൽ, ഇന്ത്യൻ അഡീഷണൽ സെക്രട്ടറി അസീം മഹാജൻ എന്നിവർക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അവസാന ദൃശ്യങ്ങളായിരുന്നു അവ.
sdadsadassad
