വ്യോമാതിർത്തി തുറന്നാലുടൻ അനധികൃത ഇന്ത്യൻ തൊഴിലാളികളെ തിരിച്ചുകൊണ്ടു പോകും; വിദേശകാര്യ മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്തെ ഒരു ലക്ഷത്തിലേറെ വരുന്ന താമസ നിയമ ലംഘകരെ പിഴയില്ലാതെ മാതൃ രാജ്യത്തേക്ക് മടക്കി അയക്കുന്ന പദ്ധതിയെ കുറിച്ച് ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടതായി വിദേശ കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ ഭീഷണിയുടെ പാശ്ചാത്തലത്തില്‍ പല രാജ്യങ്ങളും താല്‍ക്കാലികമായി വിമാന സര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തുവാന്‍ കഴിയാത്ത ആശങ്കയിലായിരുന്നു ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസി സമൂഹം. അതിനിടെ കുവൈത്തിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിനു കുവൈത്തിനോട് ഒരു മാസത്തെ സമയം അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ട്. മേയ് ആദ്യവാരം വരെ ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ആ സമയം വരെ കാത്തിരിക്കണമെന്നും വ്യോമാതിർത്തി തുറന്നാലുടൻ ഇന്ത്യൻ തൊഴിലാളികൾ തിരിച്ചുകൊണ്ടുപോകുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തിയതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ച് ഈജിപ്ത് , ബംഗ്ലാദേശ് , ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോയിരുന്നു.