കുവൈത്തിൽ സന്പൂർണ കർഫ്യൂ നടപ്പാക്കിയേക്കും

കുവൈത്ത് സിറ്റി: കോവിഡ് 19 പ്രതിരോധത്തിൻറെ ഭാഗമായി രാജ്യത്തുടനീളം സമ്പൂർണ കർഫ്യു ഏർപ്പെടുത്താൻ സാധ്യത. നിലവിൽ വൈകിട്ട് 5മുതൽ രാവിലെ 6 വരെ ഭാഗിക കാർഫ്യു ഉണ്ട്. സമ്പൂർണ കർഫ്യു ഏർപ്പെടുത്തേണ്ടിവന്നാലുള്ള സാഹചര്യങ്ങൾ ഒരുക്കാൻ വിവിധ വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയതായി ഗവണ്മെൻറ് വക്താവ് താരീഖ് അൽ മുസറം അറിയിച്ചു. സമ്പൂർണ കർഫ്യുവിനുള്ള സാധ്യതകൾ മുൻനിർത്തി സജ്ജമാകാനും അത് നടപ്പാക്കുന്നതിനുള്ള തടസങ്ങൾ ഇല്ലാതാക്കും ശ്രമിക്കണമെന്നാണ് നിർദേശം. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗമാണ് നിർദേശം നൽകിയത്.
കുവൈത്തിൽനിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് പോകാൻ താത്പര്യപ്പെടുന്ന വിദേശികൾക്ക് വിമാന യാത്രാ സൗകര്യം ഒരുക്കണമെന്ന് വ്യോമയാന വകുപ്പിനോടും നിർദേശിച്ചു. സർക്കാർ കരാർ ജോലിയുമായി ബന്ധപ്പെട്ട ശുചീകരണ, സെക്യൂരിറ്റി തൊഴിലിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് ശമ്പളവും മെച്ചപ്പെട്ട ജീവിതവും ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട കമ്പനികളോടും അഭ്യർത്ഥിച്ചു. നിർദേശം ലംഘിക്കുന്ന കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കും. കോ-ഓപ്പറേറ്റീവ് സ്റ്റോറുകളിൽനിന്ന് ഓൺലൈൻ വഴി വ്യാപാരം സുഗമമാക്കുന്നതിന് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്താനുള്ള വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻറെ അപേക്ഷയും മന്ത്രിസഭ അംഗീകരിച്ചു.