ഉമ്മൻചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് ജോലി പോയെന്ന് ആരോപണം; നിക്ഷേധിച്ച് മന്ത്രി ചിഞ്ചുറാണി

ഉമ്മന്‍ചാണ്ടിയെക്കുറിച്ചു നല്ലതു പറഞ്ഞതിന് മൃഗസംരക്ഷണ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പറെ പിരിച്ചുവിട്ടെന്ന പരാതി വസ്തതുകള്‍ക്കു നിരക്കാത്തതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. മറ്റൊരാളുടെ ജോലിയാണ് പിരിച്ചുവിടപ്പെട്ട സതിയമ്മ ചെയ്തുകൊണ്ടിരുന്നതെന്നും ഇതില്‍ പരാതി വന്നപ്പോഴാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടിയെടുത്തതെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് എല്ലായിടത്തും പാര്‍ട് ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നതു കുടുംബശ്രീ വഴിയാണ്. ഇവിടെ അതിനു ചുമതലപ്പെടുത്തിയിട്ടുള്ളത് ഐശ്വര്യ എന്ന കുടുംബശ്രീ യൂണിറ്റിനെയാണ്. ജിജിമോള്‍ എന്ന പെണ്‍കുട്ടിയെ നിയമിക്കാനാണ് കുടംബശ്രീ യൂണിറ്റ് കത്തു നല്‍കിയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് അവര്‍ കത്തു നല്‍കിയിട്ടുള്ളത്. ശമ്പളം കൊടുക്കുന്നതും ജിജിമോളുടെ അക്കൗണ്ടിലേക്കാണ്. പക്ഷേ അവരെ ജോലി ചെയ്തത്ത് സതീയമ്മയാണ്. ഇതെങ്ങനെ സംഭവിച്ചെന്നറിയില്ല.
ആള്‍മാറാട്ടം നടക്കുന്നതായി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഒരാഴ്ച മുമ്പ് പരാതി കിട്ടി. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. യഥാര്‍ഥ ആള്‍ തന്നെ ജോലി ചെയ്യണമെന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശിച്ചത്. ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിനാണ് സതിയമ്മയെ പുറത്താക്കിയത് എന്നതിനെക്കുറിച്ച് അറിയില്ല. വാര്‍ത്ത വന്നപ്പോള്‍ അന്വേഷിച്ചറിഞ്ഞ കാര്യങ്ങളാണ് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിലൊന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ഐശ്വര്യ കുടുംബശ്രീ നല്‍കിയ കത്ത് ഉള്‍പ്പെടെ ആര്‍ക്കും പരിശോധിക്കാവുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു.
കൈതേപ്പാലം മൃഗാശുപത്രിയിൽ താൽക്കാലിക ജീവനക്കാരിയായ പുതുപ്പള്ളി സ്വദേശി പി.ഒ സതിയമ്മയ്ക്കാണു ജോലി നഷ്ടമായത്. ചാനൽ റിപ്പോർട്ടർമാരോട് ഉമ്മൻ ചാണ്ടി ചെയ്ത സഹായങ്ങളെക്കുറിച്ചു പങ്കുവച്ചതിനാണു നടപടിയെന്നാണു പരാതി. 13 വർഷമായി മൃഗാശുപത്രിയിൽ സ്വീപ്പറാണ് സതിയമ്മ. ഒരു നോട്ടിസും അറിയിപ്പുമില്ലാതെയാണു നടപടിയെന്നും പരാതിയുണ്ട്. ഇനി ജോലിക്കു വരേണ്ടതില്ലെന്ന് ഡി.ഡി വഴി അറിയിക്കുകയായിരുന്നുവെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടി ചെയ്ത സഹായങ്ങൾ മാത്രമാണ് താൻ മാധ്യമങ്ങളോട് പങ്കുവച്ചത്. മകന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തുതന്നത് അദ്ദേഹമായിരുന്നു. മകളുടെ കല്യാണത്തിനും സഹായിച്ചു. ഈ ഉപകാരങ്ങളെക്കുറിച്ചു മാധ്യമങ്ങളോട് പറഞ്ഞതിനാണു നടപടിയെന്നു സംശയിക്കുന്നതായും സതിയമ്മ പറഞ്ഞു. കുടുംബശ്രീയുടെ പേരിലല്ല ജോലിക്ക് കയറിയത്. പിന്നീട് വർഷങ്ങൾക്കുശേഷമാണ് കുടുംബശ്രീ വഴി ആയത്. അംഗങ്ങളുടെ പിന്തുണയോടെയാണ് ജോലിക്കു കയറിയത്. ആറുമാസം കൂടുമ്പോഴാണ് കരാർ പുതുക്കാറുള്ളതെന്നും ജോലി തിരികെ കിട്ടുമെന്നാണു പ്രതീക്ഷയെന്നും അവർ പറഞ്ഞു.
ASDDSDSADS