മല്ലികാ സാരാഭായി കേരള കലാമണ്ഡലം ചാൻസലർ

പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെ കേരള കലാമണ്ഡലം ചാന്‍സലറായി നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സാമൂഹ്യ പരിവർത്തനത്തിന് കലയേയും സാഹിത്യത്തേയും ഉപയോഗപ്പെടുത്തിയ പ്രതിഭയാണ് മല്ലികാ സാരാഭായിയെന്ന് സാംസ്‌കാരിക മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
കലാമണ്ഡലം ചാൻസലർ പദവിയിലേക്കുള്ള മല്ലികാ സാരാഭായിയുടെ നിയമനം കലാകേരളത്തിന് ഏറ്റവും ഗുണകരമായി മാറുമെന്ന് സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നേരത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർക്കാർ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ കൽപ്പിത സർവകലാശാലയാണ് കലാമണ്ഡലം. സാംസ്‌കാരിക വകുപ്പിന് കീഴിലാണ് കലാമണ്ഡലം പ്രവർത്തിക്കുന്നത്. കലാമണ്ഡലം സർവകലാശാലയുടെ നിയമമനുസരിച്ച് സ്പോൺസറാണ് ചാൻസലറെ നിയമിക്കേണ്ടത്. ഈ വ്യവസ്ഥ പ്രകാരമാണ് ഗവർണറെ നീക്കിയത്. പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലറായ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവനായിരുന്നു ചാൻസലറുടെ ചുമതല. 75 വയസാണ് ചാൻസലറാകാനുള്ള പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. 2006 മുതൽ സംസ്ഥാന ഗവർണറാണ് കലാമണ്ഡലത്തിന്റെ ചാൻസലർ.
അതേസമയം, പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും മകളായി ജനിച്ച മല്ലിക സാരാഭായ് കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നർത്തകിയാണ്. നൃത്തത്തിൽ മാത്രമല്ല നാടകം, സിനിമ, ടെലിവിഷൻ, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ മേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് .
പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി. 1953ൽ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കലാലയത്തിൽ പഠിച്ചു. അഹമ്മദാബാദ് ഐ.ഐ.എംൽ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സർവകലാശാലയിൽ നിന്ന് 1976ൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.