കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാരം അർപ്പിക്കാന്‍ തലശേരി ടൗണ്‍ ഹാളിൽ എത്തുന്നത് പതിനായിരങ്ങൾ
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാരം അർപ്പിക്കാന്‍ തലശേരി ടൗണ്‍ ഹാളിൽ എത്തുന്നത് പതിനായിരക്കണക്കിനാളുകൾ. പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നേതാക്കളായ എസ് രാമചന്ദ്രൻ പിള്ള, എംഎ ബേബി, തോമസ് ഐസക്, കെ.കെ ശൈലജ തുടങ്ങിയ നേതാക്കൾ അന്ത്യാഭിവാദ്യം അർപ്പിച്ചു. ജനതിരക്ക് കണക്കിലെടുത്ത് ഇന്ന് മുഴുവൻ മൃതദേഹം ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. പത്തുമണി വരെ നടത്താനായിരുന്നു മുൻ തീരുമാനം. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മാടപ്പീടികയിൽ കോടിയേരിയുടെ വീട്ടിലും 11 മണി മുതൽ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. പയ്യാമ്പലത്ത് വൈകീട്ട് മൂന്നിന് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. ചടങ്ങിൽ ബന്ധുക്കളും മുതിർന്ന പാർട്ടി നേതാക്കളും മന്ത്രിമാരും മാത്രമാണ് പങ്കെടുക്കുക.
വിലാപയാത്ര കടന്നു വന്ന 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനുളള സൗകര്യമൊരുക്കിയിരുന്നു. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാം മൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിർത്തിയത്. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ സ്ഥാപനങ്ങൾ അടിച്ചിടും.
കോടിയേരിക്ക് ആദരമർപ്പിക്കാനായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും നാളെ കേരളത്തിലെത്തും. അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സീതാറാം യെച്ചൂരി അനുസ്മരിച്ചു. കോടിയേരിയുടെ വിയോഗം ഇടത് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും ശക്തനായ നേതാവായിരുന്നു കോടിയേരിയെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും അനുസ്മരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് കോടിയേരിയുടെ വേർപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററും അനുസ്മരിച്ചിരുന്നു. അർബുദ ബാധിതനായി ചെന്നൈയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് കോടിയേരി അന്തരിച്ചത്.
ംപരല