കേരളത്തിൽ കോളേജുകൾ തുറക്കുന്നത് നീട്ടി
തിരുവനന്തപുരം: പ്രളയ സാഹചര്യം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് നീട്ടി. ഈ മാസം 25ലേക്കാണ് മാറ്റിയത്. ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂർണമായും ഒഴിവാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച പ്രളയ അവലോകന യോഗം തീരുമാനിച്ചു. നിലയ്ക്കൽ, പെരുന്തേനരുവി മേഖലയിൽ ഞായറാഴ്ച തന്നെ ഇരുപതു സെന്‍റിമീറ്ററിലധികം മഴ പെയ്തിരുന്നു. കക്കി ഡാമിന്‍റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യവും വന്നിരിക്കുന്നു. നദികളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വനമേഖലയിലെ കനത്ത മഴ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയയും വർദ്‍ധിപ്പിക്കുന്നുണ്ട്. ബുധനാഴ്ച മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുമുണ്ട്.
ഈ സാഹചര്യത്തിൽ ഈ ദിവസങ്ങളിൽ തീർത്ഥാടനം അനുവദിക്കാൻ കഴിയില്ല എന്നു യോഗം വിലയിരുത്തി. നേരത്തെ നിലക്കലിൽ എത്തിയ തീർത്ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാൻ ജില്ലാ ഭരണ സംവിധാനത്തിനു നിർദേശം നൽകിയിരുന്നു.