കേരളത്തിലെ സി.ബി.എസ്.ഇ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും

കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളും നവംബർ ഒന്നുമുതൽ തുറക്കും. സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചാകും ക്ലാസുകൾ പുനരാരംഭിക്കുക. ഓൺലൈൻ പഠന കാലയളവിൽ കുറച്ച ഫീസ് പുനഃസ്ഥാപിയ്‌ക്കേണ്ടിവരുമെന്ന് സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ അറിയിച്ചു.
കോവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ സ്‌കൂളുകളിലും ക്ലാസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഇതിനുള്ള നടപടികൾ സ്കൂളുകൾ ആരംഭിച്ചിട്ടുണ്ട്.
സർക്കാരിന്റെ മാർഗ നിർദേശങ്ങൾ അനുസരിച്ചാകും പ്രവർത്തനം. സിബിഎസ്ഇ സ്‌കൂളുകളിൽ ഓരോ കുട്ടികൾക്കും ക്ലാസുകളിൽ പ്രത്യേകം കസേരകളാണ് ഉള്ളത്. ഇത് സാമൂഹിക അകലം പാലിയ്ക്കാൻ സഹായകരമാകും. സാനിറ്റൈസിംഗ് സംവിധാനങ്ങളും സ്‌കൂളുകളിലുണ്ട്.
പ്രൈമറി സ്‌കൂളുകളിൽ ആദ്യം ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തെയും സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷന്‍ കേരളയുടെ പ്രസിഡന്റ് ടി പി എം ഇബ്രാഹിം ഖാൻ സ്വാഗതം ചെയ്തു. ഓൺലൈൻ പഠനകാലത്ത് സിബിഎസ്ഇ സ്‌കൂളുകളിൽ 15 മുതൽ 20 ശതമാനം വരെ ഫീസ് കുറച്ചിരുന്നു. ഇത് പുനഃസ്ഥാപിയ്ക്കും. സ്‌കൂളുകൾ മാസങ്ങളായി അടഞ്ഞ് കിടക്കുന്നതിനാൽ സ്‌കൂൾ ബസുകൾ നിരത്തിൽ ഇറങ്ങിയിരുന്നില്ല. വാഹനങ്ങൾക്ക് നികുതി ഇളവ് നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാരുമായി ചർച്ച നടത്തുമെന്നും ടി പി എം ഇബ്രാഹിം ഖാൻ പറഞ്ഞു.
കേരളത്തിൽ ഇപ്പോൾ സ്കൂൾ തുറക്കാൻ പറ്റിയ സാഹചര്യമാണോ എന്ന് സുപ്രീം കോടതി സംശയം ചോദിച്ചിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് സംശയം പ്രകടിപ്പിച്ചത്. ഡൽഹിയിലെ സ്കൂളുകൾ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേരളത്തിലും മഹാരാഷ്ട്രയിലും സ്കൂൾ തുറക്കണമെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.