കോഴിക്കോട് പെൺവാണിഭ കേന്ദ്രങ്ങളുടെ ഹബ്ബായി മാറുന്നതായി പോലീസ്; വൻ സംഘം പിടിയിൽ
കോഴിക്കോട്: കോഴിക്കോട് പെൺവാണിഭ കേന്ദ്രങ്ങളുടെ ഹബ്ബായി മാറുന്നതായി പോലീസ്. നഗരത്തിൽ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇത്തരത്തിൽ ലോഡ്ജുകൾ പ്രവർത്തിക്കുന്നതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന രഹസ്യ വിവരം. സ്വകാര്യ ലോഡ്ജിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവം വലിയ വിവാദവും മാധ്യമശ്രദ്ധയും തേടിയതോടെ ജില്ലയിലെ ഹിറ്റ് ലിസ്റ്റിലുള്ള ലോഡ്ജുകൾ പോലീസ് നിരീക്ഷണത്തിലാണ്. പല ലോഡ്ജുകളും യാതൊരുമാനദണ്ഡവും പാലിക്കാതെയാണ് മുറികൾ വാടകയ്ക്കു നൽകുന്നത്. കോവിഡ് കാലത്തുണ്ടായ വരുമാന നഷ്ടം കുറയ്ക്കാൻ ഈ രീതിയിലുള്ള സജ്ജീകരണമാണ് പല ലോഡ്ജുകളും ഉണ്ടാക്കികൊടുക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കോഴിക്കോടു നടന്ന രണ്ടു ക്രൂര പീഡനങ്ങളും പോക്‌സോ കേസുകളും ജില്ലയിലെ പോലീസ് സംവിധാനത്തിനാകെ അവമതിപ്പുണ്ടാക്കിയിരിക്കുകയാണ്. ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ പ്രത്യേക സംഘത്തെ നിയോഗിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കോവിഡ് ഡ്യൂട്ടിയിലും മറ്റുമായതിനാൽ പോലീസ് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാതായതോടെയാണ് അനാശാസ്യ സംഘങ്ങൾ പെരുകാൻ കാരണമായതെന്ന് ഉന്നത ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ചേവായൂർ പാറോപ്പടി ചേവരന്പലം റോഡിൽ വീട് കേന്ദ്രീകരിച്ചു നടത്തിവരികയായിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ഉൾപ്പെടെ അഞ്ചു പേരാണ് ഇന്നലെ അറസ്റ്റിലായത്. ബേപ്പൂർ അരക്കിണർ റസ്‌വ മൻസിലിൽ ഷഫീഖ് (32) ചേവായൂർ തൂവാട്ട് താഴം വയലിൽ ആഷിക് (24) എന്നിവരും പയ്യോളി, നടുവണ്ണൂർ, അണ്ടിക്കോട് സ്വദേശികളായ മൂന്നു സ്ത്രീകളുമാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നു മാസക്കാലമായി ഇവിടെ പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചു വരികയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ചേവരന്പലം റോഡിലെ ഒരു വീടിനു മുകളിൽ നരിക്കുനി സ്വദേശി ഷഹീൻ എന്നയാളാണ് വീട് വാടകക്കെടുത്തു പെണ്‍വാണിഭ കേന്ദ്രം നടത്തിയത്. ഇയാളെ പിടികിട്ടിയിട്ടില്ല. നാട്ടുകാരുടെ പരാതിയെത്തുടർന്നു പോലീസ് നിരീക്ഷണത്തിലായിരുന്നു ഇവിടം. ഇന്നലെ രാവിലെയാണ് പോലീസ് കേന്ദ്രം റെയ്ഡ് ചെയ്തത്. പെണ്‍വാണിഭ കേന്ദ്രം നടത്തിവന്നിരുന്ന ഷഹീന്‍ മുന്‍പും സിറ്റിയിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരം ഏർപ്പാട് നടത്തിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികളായ സ്ത്രീകളുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിരവധി ആളുകൾ ഇവരുടെ ഇടപാടുകാരായി ഉണ്ടെന്നു മനസിലായി. ഇവരെ കൂടാതെ കൂടുതൽ സ്ത്രീകളെ ഷഹീൻ പെൺവാണിഭ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നതായും കണ്ടെത്തി. പെൺകുട്ടികളെ വലയിലാക്കാൻ സ്ത്രീകളെ തന്നെ ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ആദ്യം പെൺകുട്ടികളോട് സംസാരിക്കുന്നത് ഇവരാണ്. നല്ല തുക തരാമെന്നു പറഞ്ഞു വവശീകരിക്കും. വരാൻ മടിക്കുന്നവരെ ആദ്യം സ്ഥലമെല്ലാം കാണിച്ചുനൽകും. വിശ്വസ്തതയ്ക്കും സുരക്ഷയ്ക്കും വേണ്ടി കൂട്ടുകാരികൾക്കൊപ്പം വരാനും പറയും. പിന്നെയാണ് കാര്യത്തിലേക്കു കടക്കുന്നത്. ഒന്നോ രണ്ടോ തവണ വന്ന് ഇനി വരില്ലെന്നു പറഞ്ഞാൽ പിന്നെ ഭീഷണിയായി. ഇതിൽ ആരെങ്കിലും പരാതി പറയും എന്നു പറഞ്ഞാൽ മാത്രം പോലീസ് അറിയും. ഇല്ലെങ്കിൽ പ്രശ്നം ഒതുക്കിതീർക്കും. അതാണ് അവസ്ഥ. കോവിഡ് കാലത്ത് തഴച്ചുവളർന്നത് ഇത്തരം കേന്ദ്രങ്ങളാണെന്നു പോലീസ് തന്നെ പറയുന്നു. ആളൊഴിഞ്ഞ വീടുകൾ എലത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. എലത്തൂരിലെ വാടക വീട്ടിൽ എത്തിയായിരുന്നു പ്രതികളായ മൂന്നുപേർ കുട്ടിയെ പീഡിപ്പിച്ചത്. മൂന്നുപേരെയും അറസ്റ്റ് ചെയ്‌തെങ്കിലും ഇവരിൽനിന്നു ലഭിച്ച വിവരങ്ങൾ പോലീസിനെ പോലും അന്പരിപ്പിക്കുന്നതാണ്. സോഷ്യൽ മീഡിയവഴി പ്രതികളിൽ ഒരാൾ കുട്ടിയെ പരിചയപ്പെടുകയും പിന്നീട് മറ്റുള്ളവർക്കു പീഡിപ്പിക്കാൻ അവസരമൊരുക്കുകും ചെയ്യുകയായിരുന്നു. ഇതേ പാറ്റേൺ തന്നെയാണ് പല സ്ഥലങ്ങളിലും അരങ്ങേറുന്നത്. പിടിയിലാകുന്നവരിൽ കൂട്ടുപ്രതികളുണ്ടെന്നതാണ് വസ്തുത. സംസ്ഥാനത്തിനുതന്നെ അപമാനമായി മാറിയ കൊല്ലം സ്വദേശിനിയായ യുവതിയെ (32) പ്രണയം നടിച്ചു വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി കോഴിക്കോട് ചേവരന്പലത്തെ സ്വകാര്യ ലോഡ്ജിൽ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് ലോഡ്ജ് ഉൾപ്പെടെ അടച്ചുപൂട്ടിച്ചിരുന്നു. ടിക്‌ടോക്ക് വഴി പരിചയപ്പെട്ട കുട്ടിയെ ആസൂത്രിതമായി കോഴിക്കോട്ടേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. നാലു പേരെയും പിടികൂടാനായെങ്കിലും പോലീസ് നീരീക്ഷണം ശക്തമല്ലാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അസമയത്ത് ഇവിടെനിന്നു യുവതികളുടെ കരച്ചിൽ കേട്ടവരുണ്ടെന്നതും പറയുന്നു.