എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കോവിഡ് ടെസ്റ്റുകള്‍ നടത്താൻ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു


തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കോവിഡ് ടെസ്റ്റുകള്‍ നടത്താനും ക്വാറന്റെയ്ന്‍ സംവിധാനം സജ്ജമാക്കുവാനും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. രണ്ടാം നിയമസഭാ സമ്മേളനവേളയില്‍ കെ.ടി.ജലീലിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് മഹാമാരി ലോകമെമ്പാടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജിസിസി രാജ്യങ്ങള്‍ പ്രഖ്യാപിച്ച യാത്രാവിലക്ക് മൂലം പ്രവാസി മലയാളികള്‍ക്ക് ആശങ്കാജനകമായ സാഹചര്യമുണ്ട്.
കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ചില രാജ്യങ്ങള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കൊവിഡ് ടെസ്റ്റ്, ക്വാറന്റെയ്ന്‍ സംവിധാനം സജ്ജമാക്കുവാനും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാനും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തുകള്‍ അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
വിദേശരാജ്യങ്ങള്‍ കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ക്കും ആശയകുഴപ്പത്തിനും പരിഹാരമായി മടങ്ങിപ്പോകേണ്ട പ്രവാസികള്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
എന്നാല്‍ വിദേശത്തു നിന്നും വന്നശേഷം മടങ്ങിപ്പോകേണ്ടവര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലിനായും സന്ദര്‍ശനത്തിനായും പോകേണ്ടവര്‍ എന്നിവരില്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുവാദം നിഷേധിക്കപ്പെട്ട സാഹചര്യമുണ്ട്.
ആദ്യ ഡോസ് വിദേശത്തു നിന്നും സ്വീകരിച്ച് നാട്ടിലെത്തിയവര്‍ക്ക് ചില വാക്‌സിനുകള്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ സെക്കന്റ് ഡോസ് എടുക്കാന്‍ കഴിയാതെ മടക്കയാത്ര മുടങ്ങിയ സാഹചര്യവുമുണ്ട്. ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര-വിദേശകാര്യ മന്ത്രാലയത്തിന് കത്തയയ്ക്കുകയും അതാത് രാജ്യങ്ങളിലെ എംബസികളുമായി ആശയവിനിമയം നടത്തി പരിഹാരം കണ്ടെത്തുന്നതിന് ശ്രമം നടത്തിവരികയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

You might also like

Most Viewed