ഹെല്‍ത്ത് ഇന്‍സ്പെക്ടർ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
തിരുവനന്തപുരം: വെള്ളറടയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന പരാതിയിൽ പരാതിക്കാരിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. യുവതിയുടെ പരാതി വ്യാജമെന്ന് ഡിജിപി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധമുണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. യുവതിയുടെ നടപടി ആരോഗ്യപ്രവർത്തകരുടെ മോവീര്യം തകർക്കുന്നതാണെന്നും ഹൈക്കോടതി വിമർശിച്ചു.
മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തി ക്വാറന്റീനിൽ കഴിഞ്ഞുവരികയായിരുന്നു. ക്വാറന്റീൻ പൂർത്തിയാക്കിയശേഷം ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് വാങ്ങാൻ വീട്ടിലേക്ക് വരാനായിരുന്നു ആരോഗ്യപ്രവർത്തകൻ പറഞ്ഞത്. സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോൾ പീഡിപ്പിച്ചുവെന്നാണ് പൊലീസിൽ നൽകിയിരിക്കുന്ന പരാതി. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഹെൽത്ത് ഇൻസ്‌പെക്ടറെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പീഡനം നടന്നില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്നും പരാതിക്കാരി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് ജാമ്യം അനുവദിച്ചു.
