പിൻവലിക്കൽ ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു; വിവാദ പൊലീസ് നിയമഭേദഗതി അസാധുവായി

തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമ ഭേദഗതി അസാധുവായി. പിൻവലിക്കൽ ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചതോടെ സംസ്ഥാന സർക്കാരിനെ വിവാദത്തിൽ പെടുത്തിയ ഭേദഗതി ഇല്ലാതായിരിക്കുകയാണ്. സംസ്ഥാന മന്ത്രിസഭാ ചരിത്രത്തിലാദ്യമായാണ് റിപ്പീലിംഗ് ഓർഡിനൻസ് (നിയമഭേദഗതി പിൻവലിച്ചുകൊണ്ടുളള ഓർഡിനൻസ്) അവതരിപ്പിക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണ് പൊലീസ് നിയമ ഭേദഗതിയെന്ന് ദേശീയ തലത്തിൽ വിമർശനമുയർന്നതോടെയാണ് ഓർഡിനൻസ് പിൻവലിക്കുന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. സി.പി.എമ്മിനുളളിലും ഇടത് മുന്നണിയിലും ജനങ്ങളിലും ഓർഡിനൻസിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ഓർഡിനൻസ് നടപ്പാക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രഖ്യാപിച്ചിരുന്നു.