വിമാനയാത്രക്കിടെ ഫോട്ടോയെടുത്താൽ ഇനി കർശന നടപടി

ന്യൂഡൽഹി: വിമാന യാത്രക്കിടയില്‍ ഫോട്ടോഗ്രഫി അനുവദിച്ചാല്‍ വിമാന കമ്പനികൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). ബോളിവുഡ് താരം കങ്കണ റണാവിത്തിന്‍റെ ഛണ്ഡിഗഡ്-മുംബൈ വിനമാനയാത്രക്കിടെ നിയമങ്ങള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
പ്രത്യേക അനുമതിയില്ലാത്ത ആര്‍ക്കും വിമാനത്തിനുള്ളില്‍ ഫോട്ടോയെടുക്കാന്‍ അനുവാദമില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി. വിമാന കമ്പനികള്‍ നിയമം ലംഘിച്ചാല്‍ ആ റൂട്ടില്‍ അവര്‍ക്ക് രണ്ടാഴ്ച വിലക്ക് ഏര്‍പ്പെടുത്തും. നിയമലംഘനത്തില്‍ വിമാനകമ്പനി നടപടി സ്വീകരിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇതേ റൂട്ടില്‍ വീണ്ടും സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളുവെന്നും ഡിജിസിഎ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. കങ്കണ റണാവത്തിന്‍റെ വിമാനയാത്രക്കിടെ മാധ്യമപ്രവര്‍ത്തകര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിമാനത്തിനുള്ളില്‍ പ്രവേശിച്ച് താരത്തിന്‍റെ വീഡിയോയും ചിത്രവും പകര്‍ത്തിയത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് ഡിജിസിഎയുടെ ഇടപെടൽ.