സാമൂഹ്യ വിരുദ്ധർക്ക് ഒരു വർഷമായി അടൂർ പ്രകാശ് സഹായം നൽകുകയാണെന്ന് കടകംപള്ളി
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊല അടൂർ പ്രകാശിനെതിരെ മന്ത്രി കടകംപളളി സുരേന്ദ്രനും. സാമൂഹ്യ വിരുദ്ധർക്ക് ഒരു വർഷമായി അടൂർ പ്രകാശ് സഹായം നൽകുകയാണെന്നും അടൂർ പ്രകാശിന്റെ പങ്കും അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതികളിൽ സിപിഐഎമ്മുകാരുമുണ്ടെന്ന ആരോപണം അന്വേഷണം വഴിതിരിക്കാനാണെന്നും വാമനപുരം എംഎൽഎയുടെ മകനെതിരായ ആരോപണം തെറ്റാണെന്നും കടകംപള്ളി പറഞ്ഞു.
ഇന്നലെ മുതൽ ഗുരുതരമായ ആരോപണങ്ങളാണ് കോൺഗ്രസ് നേതാവ് അടൂർ പ്രകാശിനെതിരെ ഉയരുന്നത്. തേമ്പാമൂട്ടിൽ രണ്ട് മാസങ്ങൾക്ക് മുമ്പ് നടന്ന ഫൈസൽ വധശ്രമക്കേസ് പ്രതികളെ സഹായിക്കാൻ അടൂർ പ്രകാശ് ഇടപെട്ടിരുന്നുവെന്ന് മന്ത്രി ഇപി ജയരാജൻ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയിലുള്ള ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
പ്രാദേശികമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രചരിപ്പിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് മാസം മുമ്പ് നടന്ന ഫൈസൽ വധശ്രമക്കേസിൽ തങ്ങളെ സഹായിക്കാമെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞിട്ടുണ്ടെന്നാണ് ഫൈസൽ വധശ്രമക്കേസ് പ്രതിയും വെഞ്ഞാറമൂട് കൊലപാതകക്കേസിൽ പ്രതികളിലൊരാൾ കൂടിയായ ഷജിത്ത് ശബ്ദരേഖയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ ശബ്ദരേഖ അടൂർ പ്രകാശ് തള്ളി.

