മുഖ്യമന്ത്രിയുടെ ജപ്പാൻ-കൊറിയ സന്ദർനം നാളെ മുതൽ
തിരുവനന്തപുരം: നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും 12 ദിവസത്തെ ജപ്പാൻ കൊറിയ സന്ദർനത്തിനായി നാളെ പുറപ്പെടും. നവംബർ 24 മുതൽ 30 വരെ ജപ്പാനിലും ഡിസംബർ 1 മുതൽ 4 വരെ കൊറിയയിലുമാണ് മുഖ്യമന്ത്രിയും സംഘവും സന്ദർശനം നടത്തുക. മന്ത്രിമാരായ ഇ.പി ജയരാജൻ, എ.കെ ശശീന്ദ്രന്‍, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും. സംഘം നാളെ ജപ്പാനിലേക്ക് യാത്രതിരിക്കും. ഒസാക്കയിലും ടോക്യോയിലും നിക്ഷേപ സെമിനാറുകളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.
ജപ്പാൻ ഇന്‍റർനാഷണൽ കോർപ്പറേഷൻ ഏജൻസി (ജൈക്ക), നിസ്സാൻ, തോഷിബ, ടൊയോട്ട എന്നിവയുടെ സാരഥികളുമായും മുഖ്യമന്ത്രി ചർച്ച നടത്തും. കൊറിയയിൽ കൊറിയ ട്രേഡ് ഇൻവെസ്റ്റ്മെന്‍റ് പ്രോമോഷൻ ഏജൻസിയുമായി മുഖ്യമന്ത്രി ചർച്ച നിശ്ചയിച്ചിട്ടുണ്ട്. കേരളത്തിന്‍റെ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കുന്ന റോഡ് ഷോയും മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
എൽ.ജി, സാംസംഗ്, ഹ്യുണ്ടായ് എന്നീ ആഗോള കന്പനികളുടെ തലവൻമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. റീബിൽഡ് കേരള പദ്ധതിക്കായി ധനസമാഹരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മേയ് മാസത്തിൽ 10 ദിവസം യൂറോപ്പ് സന്ദർശിച്ചിരുന്നു, എന്നാൽ ഇതുവഴി സംസ്ഥാനത്തിന് പ്രത്യേക നേട്ടങ്ങളുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചരുന്നു. ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് വിദേശ സന്ദർശനത്തിനെതിരെയും വിമർശനം ശക്തമാവുകയാണ്.

