ആത്മഹത്യയ്‌ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവർ ഗുരുതരാവസ്ഥയിൽ: പത്ത് സിപിഎമ്മുകാര്‍ക്കെതിരെ കേസ്


കോഴിക്കോട്∙ എലത്തൂരില്‍ സി.ഐ.ടി.യു പ്രവർത്തകരുടെ ഗുണ്ടായിസത്തെ തുടർന്ന് ഓട്ടോ ഡ്രൈവർ ആത്മഹത്യയ്‌ക്ക് ശ്രമിച്ച കേസില്‍ പത്ത് സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്തു.  നേതാക്കളായ ഒ.കെ. ശ്രീലേഷ്, ഷൈജു കോവത്ത് എന്നിവരേയും പ്രതിപ്പട്ടികയില്‍  ഉള്‍പ്പെടുത്തി. ഭീഷണിയും മര്‍ദനവും സഹിക്കാതായപ്പോളാണ് രാജേഷ് ആത്മഹത്യക്കു ശ്രമിച്ചത്.  സ്റ്റാന്‍ഡില്‍ ഓട്ടോ ഇടാനും സിഐടിയു പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.

എഴുപതു ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് ഏലത്തൂര്‍ സ്വദേശിയായ രാജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന രാജേഷിന്‍റെ നില ഗുരുതരമാണെങ്കിലും ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് രാജേഷ് വായ്പ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്. പെര്‍മിറ്റ് അടക്കമുള്ളവ ശരിയാക്കി ഓട്ടോയുമായി സ്റ്റാന്‍ഡിലെത്തിയ അന്നു മുതല്‍ മറ്റു ഓട്ടോ ഡ്രൈവര്‍മാരുമായി തര്‍ക്കത്തിലായി. രാജേഷിന്‍റെ ഓട്ടോറിക്ഷ അവിടെ ഓടിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മറ്റുള്ളവരുടെ നിലപാട്. എന്നാല്‍ രാജേഷ് ഇത് അവഗണിച്ചു. നാലു ദിവസം മുമ്പ് രാജേഷിനെ വഴിയില്‍ തടഞ്ഞുവച്ച് ഒരു സംഘം ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിച്ചു. രോഗിയായ ഭാര്യയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യാ ശ്രമം. എലത്തൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ അന്വേഷണം കാര്യക്ഷമമല്ലെന്നാണ് രാജേഷിന്‍റെയും ബന്ധുക്കളുടേയും ആരോപണം.

You might also like

Most Viewed