സി.ഒ.ടി നസീർ വധശ്രമക്കേസിൽ ഒരു പ്രതി കൂടി കീഴടങ്ങി
കണ്ണൂർ: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി കീഴടങ്ങി. മിഥുൻ എന്നയാളാണ് തലശ്ശേരി കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി.
കേസിൽ രണ്ട് പ്രതികൾ കഴിഞ്ഞയാഴ്ച തലശ്ശേരി കോടതിയിൽ കീഴടങ്ങിയിരുന്നു. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിൻ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പാക കീഴടങ്ങിയത്. ഇരുവരും കേസിൽ മുഖ്യ പങ്കുള്ളവരാണ്.
അതേസമയം, സിഒടി നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന സി.ഐ.യെ സ്ഥലംമാറ്റിയിട്ടുണ്ട്. തലശ്ശേരി സി.ഐ വി.കെ വിശ്വംഭരനെയാണ് കാസർഗോഡ് ജില്ലയിലേക്ക് സ്ഥലംമാറ്റിയത്. കേസിൽ ആരോപണ വിധേയനായ എ.എൻ ഷംസീർ എം.എൽ.എയുടെ മൊഴിയെടുക്കാനിരിക്കെയാണ് സ്ഥലംമാറ്റം. തലശ്ശേരിയിൽ പുതിയ സി.ഐ കഴിഞ്ഞ ദിവസം ചുമതലയേറ്റു.
അന്വേഷണ സംഘത്തിലുള്ള തലശ്ശേരി എസ്.ഐ ഹരീഷിനും ഉടൻ സ്ഥലംമാറ്റമുണ്ടാകുമെന്നാണ് സൂചന. കേസിന്‍റെ നിർണായക ഘട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത്. ആക്രമണത്തിന്റെ ഗൂഢാലോചനയിൽ എ.എൻ ഷംസീർ എം.എൽ.എയ്ക്ക് പങ്കുണ്ടെന്ന് നസീർ ആരോപിച്ചിരുന്നു.
മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ വച്ചാണ് സി.ഒ.ടി നസീർ ആക്രമിക്കപ്പെട്ടത്. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്. തലശ്ശേരി നഗരസഭ കൗൺസിലറും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ആയിരുന്ന സി.ഒ.ടി നസീർ, സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു. എന്നാൽ കേസിൽ സഹായിച്ചില്ലെന്ന് ആരോപിച്ച് 2015ലാണ് നസീർ പാർട്ടിയുമായി അകന്നത്.

