ശബരിമല വരുമാനത്തിൽ വൻ ഇടിവ്

തിരുവനന്തപുരം: കഴിഞ്ഞ മണ്ധല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമല ക്ഷേത്ര വരുമാനത്തിൽ വൻ കുറവ് രേഖപ്പെടുത്തി. ഈ വർഷം 178,75,54,333 രൂപയായിരുന്നു വരുമാനം. മുൻ തീർത്ഥാടന കാലത്തെക്കാൾ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്.
കഴിഞ്ഞ സീസണിൽ വരുമാനം 277,42,02,803 രൂപയായിരുന്നു. ക്ഷേത്രച്ചെലവുകൾക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടി രൂപയുടെ കുറവുണ്ടായി. ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ശബരിമല യുവതീ പ്രവേശത്തിൽ സുപ്രീംകോടതി വിധിയെ തുടർന്നുണ്ടായ സംഭവങ്ങൾ, പ്രളയം, വടക്കൻ ജില്ലകളിലെ നിപ ബാധ തുടങ്ങിയ വിഷയങ്ങളാണ് വരുമാന കുറവിനെ ബാധിച്ചതെന്നും ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു.
ഇത് കൂടാതെ തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലുളള മിക്ക ക്ഷേത്രങ്ങളിലെയും വരുമാനത്തിൽ കുറവുണ്ടായി. ബോർഡിന് കീഴിലെ 1250 ക്ഷേത്രങ്ങളിൽ 60 എണ്ണത്തിന് മാത്രമാണ് ചെലവ് നിർവ്‍വഹിക്കാനുളള വരുമാനമുളളത്.
കഴിഞ്ഞ 20 വർഷത്തിലേറെയായി തീർത്‍ഥാടനകാലത്തെ വരവിൽ നിന്നാണ് ഹ്രസ്വകാല നിക്ഷേപം നടത്തി വന്നത്. കഴിഞ്ഞ തവണ 194 കോടി ഈ കണക്കിൽ ലഭിച്ച സ്ഥാനത്ത് ഇത്തവണ ഇതുവരെ 116 കോടി മാത്രമാണ് നിക്ഷേപം. തീർത്ഥാടന കാലത്തെ വരുമാനത്തിൽ നിന്ന് അടുത്ത തീർത്ഥാടന കാലം വരെയുളള ചെലവുകൾക്കായാണ് ഓരോ മാസവും നിശ്ചിത തുക ഹ്രസ്വകാല നിക്ഷേപത്തിലേക്ക് മാറ്റുന്നത്.