സോളർ കാർപോർട്ട് : സിയാൽ വീണ്ടും ലോക റെക്കോർഡിലേക്ക്

കൊച്ചി : പൂർണമായും സൗരോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ സന്പൂർണ സൗരോർജ വിമാനത്താവളമെന്ന പ്രശസ്തി നേടിയ കൊച്ചി രാജ്യാന്തര വിമാനത്താവളക്കന്പനി (സിയാൽ) ഇനി ലോകത്തെ ഏറ്റവും വലിയ സോളർ കാർപോർട്ടിനും ഉടമയാകുന്നു. ഇരു ടെർമിനലുകളുടെയും മുന്നിലെ പാർക്കിംഗ് ബേയുടെ മേൽക്കൂരയിൽ നിന്നു മാത്രം 5.1 മെഗാവാട്ട് വൈദ്യുതിയാണ് സിയാൽ ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ഒപ്പം കാറുകൾക്ക് വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണവും.
രാജ്യാന്തര ടെർമിനലിനു മുന്നിലെ കാർപോർട്ട് 2.7 മെഗാവാട്ട് ശേഷിയുള്ളതാണ്. ഇതിന്റെ പ്രവർത്തനം മാസങ്ങൾക്ക് മുന്പേ ആരംഭിച്ചിരുന്നു. നവീകരണം നടക്കുന്ന ആഭ്യന്തര ടെർമിനലിന് മുന്നിലും കാർപോർട്ടിന്റെ നിർമ്മാണം ദ്രുതഗതിയിൽ നടന്നു വരികയാണ്. 2.4 മെഗാവാട്ട് ആണ് ഇതിന്റെ ശേഷി.
രണ്ട് വർഷം മുന്പ് സിയാൽ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമായി മാറിയിരുന്നു. അന്ന് 15.4 മെഗാവാട്ട് ആയിരുന്നു ശേഷി. പുതിയ രാജ്യാന്തര ടെർമിനൽ സജ്ജമായതോടെ വൈദ്യുതി ആവശ്യം വർദ്ധിക്കുന്നതിനനുസരിച്ച് സിയാൽ സൗരോർജത്തിന്റെ ഉൽപ്പാദനവും അതിനനുസരിച്ച് വർദ്ധിപ്പിച്ചു വരികയാണ്. ആഭ്യന്തര ടെർമിനൽ നവീകരണം പൂർത്തിയാകുന്നതു കൂടി കണക്കിലെടുത്ത് സൗരോർജോൽപ്പാദനം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആഭ്യന്തര ടെർമിനലിനു മുന്നിലെ കാർപോർട്ട് കൂടി പൂർണമാകുന്നതോടെ സിയാലിന്റെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ട് ആയി ഉയരും.
1400 കാറുകൾക്ക് പാർക്കു ചെയ്യാൻ കഴിയുന്നതാണ് രാജ്യാന്തര ടെർമിനലിനു മുന്നിലെ കാർപോർട്ട്. ആഭ്യന്തര ടെർമിനലിനു മുന്നിൽ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കാർപോർട്ടിൽ ഏതാണ്ട് 1250 കാറുകൾക്ക് പാർക്കു ചെയ്യാൻ കഴിയും.