ശ്രീശാന്തിന്റെ വിലക്ക് : ബി.സി.സി.ഐ നടപടി റദ്ദാക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

കൊച്ചി : മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് അധികാരമുണ്ടെന്ന് ഡിവിഷൻ ബെഞ്ച്. ബി.സി.സി.ഐയുടെ തീരുമാനത്തിൽ ഇടപെടാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തിൽ മറുപടി നൽകാൻ ബി.സി.സി.ഐ ഭരണസമിതിയ്ക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ തീരുമാനം ചോദ്യം ചെയ്ത് ബി.സി.സി.ഐ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. അപ്പീൽ വാദം കേൾക്കുന്നതിന് വേണ്ടി അടുത്ത മാസം 11 ലേക്ക് മാറ്റി.
ഐ.പി.എൽ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടർന്ന് 2013 ഒക്ടോബർ പത്തിനാണ് ബി.സി.സി.ഐ വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെതിരെ ശ്രീശാന്ത് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി വിലക്ക് നീക്കിയിരുന്നു.
രാജസ്ഥാൻ റോയൽസിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്സ് ഇലവനുമായി നടന്ന മത്സരത്തിൽ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മെയ് 16 ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്നാണ് ബി.സി.സി.ഐ അച്ചടക്ക നടപടിയെടുത്തത്. എന്നാൽ ഈ കേസിൽ പട്യാല അഡി. സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. തുടർന്നാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.