ആദിവാസി ഗോത്രാചാരവും സംസ്‌കൃതിയും നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് : കടന്നപ്പള്ളി
കൽപ്പറ്റ : ആദിവാസി ഗോത്ര സമൂഹമുൾപ്പെടെയുള്ളവരുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ഭാഷയും സംസ്‌കൃതിയും നിലനിർത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തുറമുഖ− പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിഗ് സെല്ലിന്റെ ഗോത്രകലകളുടെയും പാട്ടുകളുടെയും അവതരണം ഗോത്രതാളം പുളിയാർമലയിൽ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ് ഗോത്ര സമൂഹം. ചരിത്രാവശിഷ്‌ടങ്ങളെ ഇന്നും ജീവിതത്തിന്റെ ഭാഗമാക്കുന്ന ആദിവാസി ഗോത്ര സമൂഹങ്ങളെ പരിവർത്തനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുവാനുള്ള സർക്കാരിന്റെ ശ്രമങ്ങളാണ് ഗോത്രതാളം ഉൾപ്പെടെയുള്ള പരിപാടികളെന്നും സാമൂഹിക സാന്പത്തിക വിദ്യാഭ്യാസ മേഖലകളിലെ വളർച്ച സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നും ടൂറിസത്തിന്റെ വികസനത്തോടൊപ്പം ആദിവാസി ഗോത്രസമൂഹത്തിന്റെ തനിമയും നില നിർത്തപ്പെടണമെന്നും മന്ത്രി പറഞ്ഞു.
ഗോത്രതാളം പദ്ധതി ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് നടപ്പാക്കുന്നത്. ഗോത്രസമൂഹത്തിന്റെ കല−സംസ്‌കാരം, നാടൻ പാട്ടുകൾ, നൃത്തരൂപങ്ങൾ എന്നിവ തനിമയോടെ സംരക്ഷിക്കുകയും സ്വാഭാവികത നിലനിർത്തി പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഗോത്രതാളം പദ്ധതിയുടെ ലക്ഷ്യം.
പരിശീലനം നേടിയ 52 പേരിൽ 35 പേരും ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുമാണ്. ചടങ്ങിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഗോത്രമൂപ്പൻ പി.കെ. കരിയനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി പൊന്നാട അണിയിച്ച് ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.അസ്‌മത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സണ്‍ എ. ദേവകി, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.പി.പി. പ്രകാശൻ, ഡോ.സി.എം.അസിം, അബ്‌ദുൾ അസീസ്, കെ.ജി.ജോസ്, ജോസ് ആന്റണി, സി.ഇ.ഫിലിപ്പ്, കെ.ബി.സിമിൽ എന്നിവർ പ്രസംഗിച്ചു. ഗദ്ദിക, വട്ടക്കളി, കന്പളനൃത്തം, കുനട്ട, തോട്ടി, കോൽക്കളി, ഗോത്രനൃത്തം, ആദിവാസികളുടെ തനത് നാടൻ പാട്ടുകൾ എന്നിവയോടെയാണ് പരിശീലകർ അരങ്ങേറ്റം കുറിച്ചത്.

