കടുവയുടെ സാന്നിദ്ധ്യം : ഭയത്തോടെ മൂന്നാറിലെ തോട്ടം തൊഴിലാളികൾ
മൂന്നാർ : മൂന്നാറിലെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്ക് കാട്ടാനകൾ ഉയർത്തുന്ന ഭീതിക്കിടെ തൊഴിലാളി കുടുംബങ്ങളെ ഭീതിയുടെ മുൾമുനയിലാക്കി കടുവകളുടെ സാന്നിദ്ധ്യവും. കണ്ണൻ ദേവൻ കന്പനിയുടെ കന്നിമല എേസ്റ്ററ്റിൽ കഴിഞ്ഞ ദിവസം പട്ടാപ്പകൽ കടുവയെ കണ്ടതായി തൊഴിലാളികൾ അറിയിച്ചതോടെയാണ് പ്രദേശവാസികൾ ഭീതിയുടെ നിഴലിലായിരിക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് തേയിലത്തോട്ടത്തിൽ കടുവയെ കണ്ടതായി രണ്ട് തൊഴിലാളികൾ അറിയിച്ചത്. ഈ സ്ഥലത്ത് ഒരു കറവപ്പശുവിന്റെ ജഡവും കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ ഇതേ എേസ്റ്ററ്റിൽ നാലംഗ കാട്ടാനക്കൂട്ടം പലചരക്ക് കട തകർക്കുകയും കടയുടമയുടെ വീട്ടുമുറ്റത്തെത്തി നിലയുറപ്പിക്കുകയും ചെയ്തിരുന്നു.
അന്ന് തന്നെ പകൽ തൊഴിലാളികൾ കടുവയെ കണ്ടത്്. എേസ്റ്ററ്റിലെ തൊഴിലാളിയായ മണികണ്ഠന്റെ 16 ലീറ്റർ പാൽ ചുരത്തുന്ന പശുവിനെയാണ് കൊന്നത്. വിവരമറിഞ്ഞ് വെള്ളിയാഴ്ച വൈകിട്ടെത്തിയ വനപാലകർ ജഡം അവിടെ നിന്നു മാറ്റാതെ ഇതിന് സമീപം അഞ്ച് ക്യാമറകളും സ്ഥാപിച്ചു. കൊന്നിട്ട പശുവിനെ ഭക്ഷിക്കാൻ കടുവ വീണ്ടും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ക്യാമറ സ്ഥാപിച്ചത്.
വിവിധ എേസ്റ്ററ്റുകളിലെയും മൂന്നാറിലെയും വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഭൂരിഭാഗവും നടന്നാണ് പോവുന്നത്. പകലും കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ കുട്ടികളെ വിദ്യാലയങ്ങളിൽ അയയ്ക്കാൻ പോലും ഭയപ്പെടുകയാണ് രക്ഷിതാക്കൾ.

