കൊച്ചിയിൽ മദ്യപിച്ച് വാഹനമോടിച്ച 767 പേരെ അറസ്റ്റ് ചെയ്തു

കൊച്ചി: കൊച്ചി റേഞ്ചിന് കീഴിൽ പോലീസ് നടത്തിയ ‘ഓപ്പറേഷൻ മൺസൂൺ’ പ്രത്യേക പരിശോധനയിൽ മദ്യപിച്ചു വാഹനമോടിച്ച 767 പേരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കൊച്ചി റേഞ്ച് ഐ.ജി പി. വിജയന്റെ നിർദ്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത് ഒളിവിൽ കഴിഞ്ഞിരുന്ന 12 പ്രതികളേയും 391 ജാമ്യമില്ലാ വാറന്റ് പ്രതികളേയും പരിശോധനയിൽ പിടികൂടാനായതായി പോലീസ് വ്യക്തമാക്കി. കൊച്ചി റേഞ്ചിനു കീഴിൽ വരുന്ന കൊച്ചി സിറ്റി, എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അമിതവേഗത്തിൽ വാഹനമോടിച്ചതിനും മദ്യപിച്ച് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനും 616 കേസുകൾ രജിസ്റ്റർ ചെയ്തു.
മോട്ടോർ വാഹന നിയമ ലംഘനത്തിന് 5,602 പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. 385 ടൂറിസ്റ്റ് ബസ് ഡ്രൈവർമാരെയും 245 ദീർഘദൂര വാഹനങ്ങളുടെ ഡ്രൈവർമാരെയും പരിശോധനയ്ക്ക് വിധേയരാക്കി. ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായുള്ള പരിശോധനകൾ തുടരുമെന്ന് കൊച്ചി റേഞ്ച് ഐ.ജി. പി. വിജയൻ പറഞ്ഞു.