പത്ത് വര്‍ഷത്തിന് ശേഷം മുകുന്ദന് ഘർ വാപസി

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപി നിയമസഭയില്‍ ഉണ്ടാകുമെന്ന് പി.പി.മുകുന്ദന്‍. അക്കൗണ്ട് തുറക്കുകയല്ല കൂടുതല്‍ സീറ്റുകള്‍ നേടുകയാണ് ലക്ഷ്യം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനിലെത്തിയതായിരുന്നു പി.പി.മുകുന്ദന്‍. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുകുന്ദന്‍ പാര്‍ട്ടി ഓഫീസിലെത്തുന്നത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരാതിരുന്നത് ആദര്‍ശ രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കിയതിനാലാണ് എന്ന് പി.പി.മുകുന്ദന്‍ പറഞ്ഞു.
മാരാര്‍ജി ഭവനിലെത്തിയ മുകുന്ദനെ സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ആരും എത്തിയില്ല. വി.മുരളീധരന്‍ വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്നാണ് മുകുന്ദന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുകുന്ദനെ പോലുള്ള നേതാക്കള്‍ പുറത്ത് നില്‍ക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായം ശക്തമായതാണ് മുകുന്ദന്റെ തിരിച്ചുവരവ് എളുപ്പമാക്കിയത്. ഇപ്പോള്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായിട്ടാണ് മുകുന്ദന്റെ വരവ് എങ്കിലും വൈകാതെ ഉന്നത സ്ഥാനം നല്‍കുമെന്നാണ് സൂചന.