അമ്മയുടെ തർക്ക പരിഹാര സമിതിയിൽ രമേഷ് പിഷാരടിയും മുത്തുമണിയും പൊന്നമ്മ ബാബുവും
ഷീബ വിജയൻ
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ ഗുരുതരമായ പരാതി അന്വേഷിക്കുന്നതിനായി പ്രത്യേക അഞ്ചംഗ സമിതി രൂപീകരിച്ചു. സംഘടനയുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവർക്ക് പുറമെ പ്രമുഖ താരങ്ങളായ രമേഷ് പിഷാരടി, മുത്തുമണി, പൊന്നമ്മ ബാബു എന്നിവരെയാണ് സമിതിയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. തർക്ക പരിഹാര കമ്മിറ്റിയിൽ രമേഷ് പിഷാരടിയെ ഉൾപ്പെടുത്തണമെന്ന് അൻസിബ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സംഘടന ആദ്യം അത് തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ച അഞ്ചംഗ സമിതിയിൽ പിഷാരടിയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, പുതിയ പാനലിന് മുന്നിൽ താൻ ഹാജരാകുമോ എന്ന കാര്യത്തിൽ അൻസിബ ഇതുവരെ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല.
ടിനി ടോമിനെതിരായ പരാതി അന്വേഷിക്കാൻ നിലവിലുള്ള ഭാരവാഹികളില്ലാത്ത തികച്ചും സ്വതന്ത്രമായ ഒരു സമിതി വേണമെന്നായിരുന്നു അൻസിബയുടെ പ്രധാന ആവശ്യം. എന്നാൽ സംഘടനയുടെ നിയമപ്രകാരം പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും മാറ്റിനിർത്തിക്കൊണ്ട് അത്തരമൊരു പാനൽ രൂപീകരിക്കാൻ സാധിക്കില്ലെന്ന് 'അമ്മ' പ്രസിഡന്റ് ശ്വേതാ മേനോൻ വ്യക്തമാക്കിയിരുന്നു.
ടിനി ടോമിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് അൻസിബ ഉന്നയിച്ചിട്ടുള്ളത്. താൻ സിനിമയിലുള്ള ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം അവിഹിതക്കഥകൾ കെട്ടിച്ചമയ്ക്കുമെന്നും, തന്നെ ഒരു മതതീവ്രവാദിയാക്കാൻ ശ്രമിച്ചുവെന്നുമാണ് അൻസിബയുടെ പരാതി. താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നതായി ടിനി ടോം വ്യാപകമായി പ്രചരിപ്പിച്ചെന്നും ഇത് തന്നെ മാനസികമായി കടുത്ത തകർച്ചയിലാക്കിയെന്നും നടി വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ നിന്ന് പുറത്താക്കപ്പെടുമെന്ന ഭയം കാരണമാണ് ഇത്രയും കാലം താൻ ഈ ക്രൂരതകൾക്കെതിരെ പ്രതികരിക്കാതിരുന്നതെന്നും അൻസിബ കൂട്ടിച്ചേർത്തു.
asasasas

