മട്ടന്നൂർ അല്ലെങ്കിൽ മത്സരത്തിനില്ലെന്ന് കെ.കെ ശൈലജ: സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ അനിശ്ചിതത്വം
ശാരിക l കേരളം
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലം ലഭിച്ചില്ലെങ്കിൽ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന് കെ.കെ ശൈലജ പാർട്ടി നേതൃത്വത്തെ അറിയിച്ചു. മട്ടന്നൂർ അല്ലാതെ മറ്റൊരു മണ്ഡലവും തന്നെ പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് ശൈലജ. കണ്ണൂരിൽ നിന്ന് അഞ്ച് തവണ ജനവിധി തേടിയ ശൈലജയ്ക്ക് ഇത്തവണ അവസരം നൽകേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക തീരുമാനം. ശൈലജയ്ക്ക് പകരമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ മട്ടന്നൂരിൽ മത്സരിപ്പിക്കാനാണ് പാർട്ടി നീക്കം നടത്തുന്നത്. സുരക്ഷിതമായ മണ്ഡലങ്ങളിൽ ടേം വ്യവസ്ഥ കർശനമായി പാലിക്കണമെന്ന പാർട്ടി നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം.
മട്ടന്നൂരിൽ നിന്ന് മാറ്റി ശൈലജയെ പേരാവൂരിൽ മത്സരിപ്പിക്കാനായിരുന്നു പാർട്ടി ആലോചിച്ചിരുന്നത്. എന്നാൽ 2011 മുതൽ യു.ഡി.എഫിലെ സണ്ണി ജോസഫ് തുടർച്ചയായി വിജയിക്കുന്ന പേരാവൂരിൽ കനത്ത പോരാട്ടം നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ശൈലജ തന്റെ വിസമ്മതം അറിയിച്ചത്. ഡൽഹിയിൽ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം പുരോഗമിക്കെ, ആരൊക്കെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കുമെന്ന കാര്യത്തിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. നിലവിലെ 12 വനിതാ എം.എൽ.എമാരിൽ മൂന്ന് പേർ മാത്രമാണ് നിലവിൽ പാർട്ടി തയ്യാറാക്കിയ കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
മന്ത്രിമാരായ ആർ. ബിന്ദു, വീണ ജോർജ് എന്നിവർക്കൊപ്പം കോങ്ങാട് എം.എൽ.എ ശാന്തകുമാരിയുമാണ് പട്ടികയിൽ ഇടംപിടിച്ച വനിതാ പ്രതിനിധികൾ. പുതുമുഖങ്ങളെയും മുൻ പരിചയമുള്ളവരെയും ഉൾപ്പെടുത്തി പട്ടിക വിപുലീകരിക്കാനും പാർട്ടിക്ക് പദ്ധതിയുണ്ട്. മുൻ എം.പി സി.എസ് സുജാത, മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, പി.കെ ശ്യാമള എന്നിവരെ ഇത്തവണ മത്സരരംഗത്തിറക്കിയേക്കും. കൂടാതെ ചിന്ത ജെറോം, സൈനബ, അനുശ്രീ കോലോത്ത് എന്നിവരുടെ പേരുകളും സി.പി.എമ്മിന്റെ സജീവ പരിഗണനയിലുണ്ട്. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനം പി.ബി യോഗത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.
vbnv n




