മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതായി റിപ്പോർട്ട്

പ്രദീപ് പുറവങ്കര
മനാമ : മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണത്രെ അനുമതി തള്ളിയത്. വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി അനുമതി തേടിയത്. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാന്‍ പദ്ധതി ഇട്ടിരുന്നു.
ഈ മാസം 16ന് ബഹ്‌റൈനില്‍ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം. അന്ന് രാത്രി ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ബഹ്‌റൈനില്‍ നിന്ന് സൗദിയിലേക്ക് പോകാനായിരുന്നു തീരുമാനം. 17ന് ദമാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലും പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നു.
24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും. 30ന് ഖത്തര്‍ സന്ദര്‍ശിക്കാനുമായിരുന്നു പദ്ധതി. നവംബര്‍ 7ന് കുവൈത്തിലും 9ന് അബുദാബിയിലും പരിപാടി നിശ്ചയിച്ചിരുന്നു.
അതേസമയം റിപ്പോർട്ടിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി കാണാനിരിക്കെയാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്.
aa