റഷ്യയോട് യുദ്ധം പ്രഖ്യാപിച്ച് അനോനിമസ് ഹാക്കർ കൂട്ടായ്മ
യുക്രൈൻ പ്രതിസന്ധിയിൽ ലോകം ചേരിതിരിയുമ്പോൾ റഷ്യയോട് യുദ്ധം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനോനിമസ് എന്ന ഹാക്കർ കൂട്ടായ്മ. റഷ്യൻ സർക്കാരിന്റെ നിരവധി വെബ്സൈറ്റുകൾ സൈബർ ആക്രമണത്തിന് ഇരയായി. സൈബർ യുദ്ധരീതിയുടെ പുതിയ മാനങ്ങൾ കൂടി വെളിവാക്കുന്നതാണ് നിലവിലെ റഷ്യ - യുക്രൈൻ അധിനിവേശ പ്രതിസന്ധി. സൈബർ ലോകത്തും റഷ്യയും യുക്രൈനും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. ഈ രംഗത്തേയ്ക്കാണ് അനോനിമസ് എന്ന അന്താരാഷ്ട്ര ഹാക്കർ കൂട്ടായ്മയും ചേരി ചേർന്നെത്തിയത്. യുക്രൈനൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ച അനോനിമസ് റഷ്യക്കതിരെ തുറന്ന സൈബർ യുദ്ധം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് അനോനിമസ് കൂട്ടായ്മ റഷ്യക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്.
ക്രെംലിന്റെയും ഡ്യൂമയുടെയും റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെയും അടക്കം നിരവധി സർക്കാർ വെബ്സൈറ്റുകളെയാണ് അനോനിമസ് ഹാക്കർ കൂട്ടായ്മ ലക്ഷ്യമിട്ടത്. റഷ്യൻ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ റഷ്യൻ ഇന്റർനെറ്റ് സേവനദാതാക്കളായ കോം ടു കോം, റെല്‍കോം, സോവം ടെലിപോര്‍ട്ട്, പിടിടി ടെലിപോര്‍ട്ട് മോസ്കോ എന്നിവർക്കു നേരെ സൈബർ ആക്രമണമുണ്ടായി. റഷ്യയിലെ സ്വയംഭരണ പ്രദേശമായ ചെച്നിയിയലും സര്‍ക്കാര്‍ സൈറ്റുകളെ ഹാക്കര്‍മാര്‍ ആക്രമിച്ചു.

