ഭർത്താവിനെയും രണ്ടു മക്കളെയും വെടിവച്ചു കൊന്നു ആത്മഹത്യാ ശ്രമം; യുവതി അറസ്റ്റിൽ
ഫിലഡൽഫിയ: ഭർത്താവിനെയും നാലു വയസും പത്തു മാസവും പ്രായമുള്ള രണ്ടു പെൺമക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്ത് ആത്മഹത്യക്കു ശ്രമിച്ച ഭാര്യ ഡമെയ്റ ജോൺസിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. ഒക്ടോബർ 14 തിങ്കളാഴ്ച രാത്രി ടക്കോണ്ടിയിലുള്ള സ്വവസതിയിലായിരുന്നു സംഭവം. വീട്ടിൽ നിന്നും വെടിയുടെ ശബ്ദം കേട്ട സമീപത്ത് താമസിക്കുന്നവരാണ് 911 വിളിച്ചു പൊലീസിനെ വിവരം അറിയിച്ചത്.
നിമിഷങ്ങൾക്കകം സംഭവ സ്ഥലത്തെത്തിയ പൊലീസ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നാലു പേരെയാണു കണ്ടത്. കുട്ടികളുടെ പിതാവ് മാക്സ് അലിസണ്ടർ (35) സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. രണ്ടു കുട്ടികളേയും ഡമെയ്റ ജോൺസിനേയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു കുട്ടികളും അധികം താമസിയാതെ മരണത്തിനു കീഴടങ്ങി. ജെഫ്ർസൺ ടൊറസ്ഡെയ്ൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണു ഡമെയ്റ.
ചൈൽഡ് സപ്പോർട്ടിനെ സംബന്ധിച്ചു ഇരുവരും പലപ്പോഴും തർക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവം നടന്ന ദിവസം ഇരുവരും ഓരോ ഹാൻഡ് ഗൺ വാങ്ങിയിരുന്നു. കൊല്ലപ്പെട്ട രണ്ടു കുട്ടികളേയും പിതാവുമായി 2015 മുതലാണ് സ്കൂൾ ഡ്രൈവറായി ഡെമെയ്റ ഒന്നിച്ചു താമസിച്ചിരുന്നത്. 2018 ൽ ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്ക് മാറിയെങ്കിലും മാക്സ് ഇവിടെ താമസിച്ചിരുന്നില്ല

