രക്ഷാസമിതിയിൽ ഒറ്റപ്പെട്ട് അമേരിക്ക

ന്യൂയോർക്ക് : ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ നടപടി ഐക്യരാഷ്ട്രസഭ തള്ളി. 15 അംഗ രക്ഷാസമിതിയിൽ അമേരിക്കയൊഴിച്ചുള്ളവരെല്ലാം തീരുമാനത്തിനെതിരെ നിലപാടെടുത്തത് ട്രംപിന് വൻ തിരിച്ചടിയായി. ട്രംപിന്റെ പ്രസ്താവന പശ്ചിമേഷ്യയിൽ പുതിയ സംഘർഷങ്ങൾക്ക് തിരികൊളുത്തിയ പശ്ചാത്തലത്തിൽ ചേർന്ന യു.എൻ രക്ഷാസമിതിയുടെ പ്രത്യേക സമ്മേളനത്തിലാണ് യു.എസ് ഒറ്റപ്പെട്ടത്.
ജറൂസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കാനുള്ള തീരുമാനം ഏകപക്ഷീയവും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ചർച്ചയിലിടപെട്ട 14 അംഗങ്ങളും തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പ് അറിയിക്കുകയും കിഴക്കൻ ജറുസലേം ഇസ്രയേൽ അധിനിവേശ പ്രദേശമാണെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു. തങ്ങളുടെ എംബസി ടെൽഅവീവിൽ തന്നെ തുടരുമെന്ന് ബ്രിട്ടീഷ് പ്രതിനിധിയും യു.എന്നിൽ വ്യക്തമാക്കി.
ജറുസലേം വിഷയം ഇസ്രയേലും പാലസ്തീനും ചർച്ചചെയ്ത് ഒത്തുതീർപ്പിലെത്തേണ്ട കാര്യമാണെന്ന് യോഗത്തിന് ശേഷം യു.എൻ രക്ഷാസമിതി അഭിപ്രായപ്പെട്ടു. ദ്വിരാഷ്ട്രസങ്കൽപത്തെ പിന്തുണയ്ക്കുന്ന തങ്ങൾ ജറുസലേമിൽ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കില്ലെന്ന് രക്ഷാസമിതിയിൽ അംഗങ്ങളായ യൂറോപ്യൻ രാജ്യങ്ങൾ വ്യക്തമാക്കി. ഇസ്രയേലും പാലസ്തീനും തമ്മിലുള്ള ചർച്ചയിലൂടെ മാത്രമേ ജറൂസലേമിന്റെ പദവി അന്തിമമായി തീരുമാനിക്കാവൂ എന്ന് യോഗശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ പറഞ്ഞു.
അതേ സമയം ടെൽ അവീവിലെ അമേരിക്കൻ എംബസി ജറുസലേമിലേക്ക് മാറ്റാൻ രണ്ടോ അതിലധികമോ വർഷം സമയം എടുക്കുമെന്ന് അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ പറഞ്ഞു. എംബസി മാറ്റാനുള്ള നടപടികൾ ആരംഭിക്കാൻ പ്രസിഡണ്ട് ട്രംപ് േസ്റ്ററ്റ് ഡിപ്പാർട്ട്മെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടികൾ ഉടനടി വേണമെന്നാണ് നിർദേശം. എന്നാൽ സമയമെടുക്കുമെന്ന് ടില്ലേർസൺ കൂട്ടിച്ചേർത്തു.
അതിനിടെ ജെറൂസലേം ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ പാലസ്തീനിൽ പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഹമാസ് പോരാളികൾ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ സൈനിക കേന്ദ്രത്തിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
പാലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് ആക്രമണ വിവരം പുറത്ത് വിട്ടത്. ഗാസ നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഹമാസ് പരിശീലന കേന്ദ്രത്തിലാണ് മൃതശരീരങ്ങൾ കണ്ടെത്തിയത്. ഇസ്രയേലി സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് പാലസ്തീൻകാർ നേരത്തെ മരിച്ചിരുന്നു.
ഗാസയിൽ നിന്നുണ്ടായ മൂന്ന് റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായാണ് ഹമാസിന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി ഗാസയിൽ നിന്ന് ദക്ഷിണ ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായെങ്കിലും ആർക്കും പരുക്കില്ലെന്ന് ഇസ്രയേലി റേഡിയോ അറിയിച്ചു. ഗാസയിൽ നിന്ന് അയച്ച മറ്റൊരു റോക്കറ്റ് ലക്ഷ്യത്തിലെത്തും മുൻപ് ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തു.