ബ്രിട്ടനിലേക്കുള്ള ഔദ്യോഗിക സന്ദർശനം ഉപേക്ഷിച്ചിട്ടില്ലെന്ന് ഡോണൾഡ് ട്രംപ്


ലണ്ടൻ : ബ്രിട്ടനിലേക്കുള്ള ഔദ്യോഗിക സന്ദർശനം ഉപേക്ഷിച്ചിട്ടില്ലെന്നും തീർച്ചയായും ലണ്ടനിലേക്കു പോകുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹാംബർഗിൽ ജി-20 ഉച്ചകോടിക്കിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തിയശേഷം വാർത്താലേഖകരോടു സംസാരിക്കവേയാണ് ലണ്ടനിലേക്കു വരുന്നുണ്ടെന്ന ട്രംപിൻറെ പ്രഖ്യാപനം. സന്ദർശനങ്ങളെച്ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി. സന്ദർശനത്തിന്റെ സമയമോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

ട്രംപ് സ്ഥാനമേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ വാഷിങ്ടനിലെത്തി അദ്ദേഹത്തെ സന്ദർശിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയാണ് കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ച് തിടുക്കത്തിൽ പ്രസിഡന്റിനെ ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചത്. മുസ്‌ലിം വിരുദ്ധതയുടെ പേരിലും ബ്രക്സിറ്റ് അനുകൂല നിലപാടിന്റെ പേരിലും വിവാദനായകനായ ട്രംപിനെ പ്രസിഡന്റെന്ന പേരിൽ അദ്ദേഹത്തിന്റെ നിലപാടുകൾ അറിയുന്നതിനുമുമ്പേ സന്ദർശനത്തിനായി ക്ഷണിച്ചത് അന്നേ വിവാദമായിരുന്നു. ഇതിന്റെപേരിൽ ലണ്ടനിൽ വൻ പ്രതിഷേധപ്രകടനങ്ങളും അരങ്ങേറി.

തെരേസ മേയുടെ പുതിയ സർക്കാരിന്റെ രണ്ടുവർഷത്തെ കർമപരിപാടികൾ വിശദീകരിച്ചുകൊണ്ട് രണ്ടാഴ്ചമുമ്പ് രാജ്ഞി പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും ട്രംപിന്റെ സന്ദർശനത്തെക്കുറിച്ച് പരാമർശമുണ്ടായില്ല. ഇതും മാധ്യമങ്ങളിൽ ചർച്ചാവിഷയമായി. ട്രംപിന്റെ സന്ദർശനം അനിശ്ചിതത്വത്തിലാണെന്ന പ്രചാരണം ഇങ്ങനെ സജീവമായിരിക്കെയാണ് അദ്ദേഹം തന്നെ ഇപ്പോൾ സന്ദർശന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രസിഡന്റ് പ്രഖ്യാപിച്ചെങ്കിലും അടുത്തയാഴ്ചകളിലൊന്നും ഈ സന്ദർശനം ഉണ്ടാകാനിടയില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങളും ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസും സൂചന നൽകുന്നത്. അമേരിക്കയും ബ്രിട്ടനുമായി സമഗ്രവും ശക്തവുമായ പുതിയ വ്യാപാര- വാണിജ്യ ഉടമ്പടി ഉണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഇരു നേതാക്കളും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മാത്രമേ പ്രസിഡന്റിന്റെ സന്ദർശനവും ഉണ്ടാകാനിടയുള്ളൂ എന്നാണ് സൂചന. അങ്ങനെയെങ്കിൽ അതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാകണം. ബ്രക്സിറ്റ് ചർച്ചകൾ പൂർത്തിയാകുന്ന മുറയ്ക്കേ ഇതു സാധ്യമാകൂ.

You might also like

  • Straight Forward

Most Viewed