പത്താന്‍കോട്ട്: മസൂദ് അസ്ഹറിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് പാകിസ്ഥാൻ

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരകനെന്ന് കരുതുന്ന ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് പാകിസ്ഥാൻ പഞ്ചാബ് പ്രവിശ്യ നിയമമന്ത്രി റാണ സനാവുല്ല. എന്നാല്‍ മസൂദിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും, മസൂദിനേയും കൂടെ പിടികൂടിയവരേയും പഞ്ചാബ് പൊലീസിന്റെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹംവ്യക്തമാക്കി.
പത്താന്‍കോട്ട് ഭീകരാക്രമണങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് റാണ അറിയിച്ചു. ആക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദ് ആണെന്ന് സംബന്ധിച്ച തെളിവുകള്‍ പാകിസ്താന് ഇന്ത്യ കൈമാറിയിരുന്നു. പത്താന്‍കോട്ട് ആക്രമണത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ മസൂദിനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരായ നടപടിയെടുക്കുമെന്ന് റാണ പറഞ്ഞു.