കോവിഡ് മൂന്നാം തരംഗം; ചികിത്സ വീടുകളിൽത്തന്നെ പരമാവധി ഉറപ്പിക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ
കോവിഡ് മൂന്നാം തരംഗവും ഒമിക്രോണും വർധിക്കുന്പോൾ ആശുപത്രികളെയും കെയർ സെന്‍ററുകളെയും പരമാവധി ഒഴിവാക്കിയുള്ള ചികിത്സാ പദ്ധതിക്ക് സർക്കാർ തയാറെടുക്കുന്നു. ചികിത്സ വീടുകളിൽത്തന്നെ പരമാവധി ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. നിലവിലെ സാഹചര്യത്തിൽ വ്യാപനം വർധിപ്പിച്ചാൽ ആശുപത്രി സജ്ജീകരണങ്ങൾ പോരാതെ വരും. മാത്രമല്ല ഇനിയും പഴയകാല സ്ഥിതിയിലേക്ക് പോകുന്നതു സാന്പത്തിക− പശ്ചാത്തല ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിൽ ഡോക്ടർമാർ ഉൾപ്പെടെ ഇപ്പോൾ സർക്കാരിനോടു മുഖം തിരിച്ചു നിൽക്കുകയാണ്. കോവിഡ് പേരാളികൾക്കും പഴയകാല താത്പര്യം നഷ്ടപ്പെട്ടുകഴിഞ്ഞു. പലരെയും മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും ചെയ്തു. കോവിഡ് രൂക്ഷമായിരിക്കേ ഇവർ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടും ജോലിയിൽ തുടരുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ആരോഗ്യവകുപ്പ് തീർത്തും അവഗണിച്ചുവെന്നാണ് ആക്ഷേപം. എതുനിമിഷവും സമരമുഖത്തേക്കു തിരിച്ചെത്തുന്ന രീതിയിലാണ് ജൂണിയർ ഡോക്ടർമാർ. ഈസാഹചര്യത്തിൽ ആശുപത്രി സജ്ജീകരണങ്ങളെമാത്രം ‘വിശ്വസിക്കാനാകില്ലെന്നാണ് അധികൃതർ പറയുന്നത്.
കോവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ട് ആരോഗ്യ പ്രവർത്തകർക്കു ഗൃഹ ചികിത്സയിൽ പരിശീലനം സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇതായിരിക്കും കൂടുതൽ നന്നാകുകയെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ റിപ്പോർട്ട് നൽകിയിരിക്കുന്നത്. സംസ്ഥാനത്തു കോവിഡ് നിരക്ക് ഉയരുന്നുണ്ട്. ഒമിക്രോണും കൂടുന്നു. രോഗികൾ കൂടുന്നതിനാൽ ഗൃഹചികിത്സയാണ് കൂടുതൽ ഫലപ്രദം. കേരളം മികച്ച രീതിയിൽ നടപ്പാക്കിയതാണ് ഇത്. രോഗികൾ വർധിച്ചാൽ ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവർക്കു ഗൃഹപരിചരണം നൽകാന്‍ ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കാനാണ് പരിശീലനം നൽകുന്നത്. ആരോഗ്യപ്രവർത്തകർ, ദിശ കൗൺസലർമാർ, ഇ −സഞ്ജീവനി ഡോക്ടർമാർ എന്നിവർക്കാണ് പരിശീലനം. മൂന്നാം തരംഗം മുന്നിൽക്കണ്ട് പ്രതിരോധപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ ആശുപത്രിയിലും ഇൻഫെക്ഷൻ കണ്‍ട്രോൾ പരിശീലനം, ഐസിയു മാനേജ്‌മെന്‍റ് പരിശീലനം എന്നിവ സംഘടിപ്പിച്ചു. ഇവ തുടരാനും തീരുമാനിച്ചിട്ടുണ്ട്.