മാധവന് ഡി−ലിറ്റ് ബിരുദം
ചെന്നൈ: നടൻ ആർ. മാധവന് ഡി−ലിറ്റ് ബിരുദം. കലയ്ക്കും സിനിമയ്ക്കും നൽകിയ സമഗ്ര സംഭാവനകളെ മുന്‍നിർത്തിയാണ് ഡോക്ടർ ഓഫ് ലെറ്റേർസ് ബിരുദം നൽകി മാധവനെ ആദരിച്ചിരിക്കുന്നത്. കൊൽഹാപൂരിലെ ഡി വൈ പട്ടീൽ എജ്യുക്കേഷന്‍ സൊസൈറ്റിയാണ് താരത്തെ ആദരിച്ചത്.
ഏറെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അംഗീകാരം സ്വീകരിക്കുന്നതായി മാധവന്‍ പറഞ്ഞു. വെല്ലുവിളികൾ ഉയർത്തുന്ന പുതിയ പ്രോജക്ടുകൾ തിരഞ്ഞെടുക്കാൻ ഇത് തന്നെ പ്രചോദിപ്പിക്കുന്നുവെന്നും താരം പ്രസംഗത്തിൽ പറഞ്ഞു. സമൂഹ മാധ്യമത്തിൽ നിരവധി താരങ്ങൾ അദ്ദേഹത്തിന് ആശംസകളുമായി എത്തി. മാധവൻ ആദ്യമായി സംവിധായകനാകുന്ന റോക്കട്രി− ദ നന്പി എഫക്ട് എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന നന്പി നാരായണന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ശ്രദ്ധേയനായ താരമാണ് മാധവൻ. സിനിമയിലേക്കുള്ള ശ്രമം പരാജയപ്പെട്ട തുടക്ക കാലത്ത് മാധവൻ ഹിന്ദി സീരിയലുകളിൽ വേഷമിട്ടു. തുടർന്ന് ഇൻഫെർനോ എന്ന ഇംഗ്ലീഷ് സിനിമയിലും താരം അഭിനയിച്ചു. 2000ൽ പുറത്തിറങ്ങിയ അലൈപായുതേ ചിത്രമാണ് മാധവനെ സിനിമാലോകത്ത് ഏറെ ശ്രദ്ധേയനാക്കിയത്.
തുടർന്ന് മിന്നലേ, കന്നത്തിൽ മുത്തമിട്ടാൽ, റൺ, അന്‍പേ ശിവം, ഗുരു, രംഗ് ദേ ബസന്തി, ആയുത എഴുത്തു, ത്രീ ഇഡിയറ്റ്‌സ്, വേട്ടൈ, തനു വെഡ്‌സ് മനു, ഇരുധി സുട്രു, വിക്രം വേദ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മലയാളം ചിത്രം ചാർലിയുടെ റീമേക്കായ മാര ആയിരുന്നു ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്.

