സിപിഎം ലോക്കൽ സെക്രട്ടറിയെ തിരുവല്ലയിൽ വെട്ടികൊന്നു; കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് എന്ന് സിപിഎം

തിരുവല്ല
തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ അജ്ഞാത സംഘം വെട്ടിക്കൊന്നു. തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി. സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി എട്ടോടെ മേപ്രാലിൽ വെച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് സന്ദീപിനെ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ പഞ്ചായത്ത് അംഗം കൂടിയാണ് സന്ദീപ്.
കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം പാർട്ടി സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ ആരോപിച്ചു. കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാടിന്‍റെ സമാധാനം തകർക്കാനുള്ള ആർഎസ്എസ് ശ്രമമാണ് നടന്നതെന്നും, ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്തുനിന്നും നിരവധി ബിജെപി പ്രവർത്തകർ സിപിഎമ്മിൽ ചേരുന്നുണ്ട്. ഇതിന്‍റെ പകയാണ് കൊലയ്ക്ക് പിന്നിലെന്നും വിജയരാഘവൻ ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ നാളെ സിപിഎം ഹർത്താൽ പ്രഖ്യാപ്പിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെ നഗരസഭയിലും പെരിങ്ങര അടക്കം അഞ്ച് പഞ്ചായത്തുകളിലുമാണ് ഹർത്താൽ.
kk