രാജ്യത്ത് നിയമപരമായി താമസിക്കാൻ രേഖകൾ തേടി പാക് കുടുംബം

മനാമ : രാജ്യത്ത് സ്ഥിരതാമസമാക്കാൻ 2013 മുതൽ നടത്തിയ പോരാട്ടത്തിന് ഒടുവിൽ പാകിസ്ഥാൻ സ്വദേശിയായ ഹഫീസ് ഖാൻ മരണത്തിന് കീഴടങ്ങി. ക്യാൻസർ രോഗത്തെ തുടർന്നാണ് മരണം. പാകിസ്ഥാനിലേയ്ക്ക് തിരികെ പോകാനോ, രാജ്യത്ത് നിയമപരമായി താമസം തുടരാനോ കുടുംബത്തിന് രേഖകളൊന്നുമില്ല.
ഹഫീസ് ഖാൻ 35 വർഷത്തിലേറെയായി എംബസിയിൽ ജോലി ചെയ്തിരുന്നു. ആവശ്യമായ രേഖകൾ അനുവദിക്കാൻ കുടുംബം പല പ്രാവശ്യം പാകിസ്ഥാൻ എംബസിയെ സമീപിച്ചെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് കുടുംബ സുഹൃത്ത് പറഞ്ഞു. ഹഫീസ് ഖാൻ അബോധാവസ്ഥയിലായ സമയത്തും കുടുംബം സഹായത്തിനായി എംബസിയിൽ പോയിരുന്നു.
കുടുംബനാഥന്റെ മരണത്തോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം. രാജ്യത്ത് താമസിക്കുന്നതിനും മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനും അവർ നിസ്സഹായരാണ്.
ബഹ്‌റൈനിലെ പാകിസ്ഥാൻ എംബസിയിൽ ദീർഘ വർഷങ്ങൾ പ്രവർത്തിച്ചിരുന്ന വ്യക്തിയുടെ ഇപ്പോഴത്തെ സാഹചര്യം വളരെ മോശമാണെന്നത് കേൾക്കുന്നത് നിർഭാഗ്യകരമാണെന്നും പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ബഹ്‌റൈൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് സൊസൈറ്റി ജനറൽ സെക്രട്ടറി പറഞ്ഞു. എംബസി അധികൃതർ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് പാകിസ്ഥാൻ എംബസി തലവൻ മുറാദ് വസിർ പറഞ്ഞു.