പഴകിയ ഭക്ഷണം : ഹ്യൂമൻ റൈറ്റ്സ് വാച്ച് സൊസൈറ്റി ബോധവൽക്കരണ പരിപാടി ആരംഭിച്ചു

മനാമ : വേസ്റ്റ് ബിന്നിൽ നിന്ന് തക്കാളി ശേഖരിക്കുന്നതായുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബഹ്‌റൈൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് സൊസൈറ്റി ബോധവൽക്കരണ പരിപാടി ആരംഭിച്ചു. വേസ്റ്റ് ബിന്നിൽ നിന്ന് തക്കാളി ശേഖരിച്ച വ്യക്തി തന്റെ ഭക്ഷണശാലയിൽ തയ്യാറാക്കുന്ന ഭക്ഷണ സാധനങ്ങളിൽ ഇത് ഉപയോഗിക്കുന്നതായി വീഡിയോ റെക്കോർഡ് ചെയ്ത ആൾ അവകാശപ്പെടുന്നു. ‘അയാൾ വേസ്റ്റ് ബിന്നിൽ നിന്ന് തക്കാളി അന്വേഷിച്ചു കൊണ്ടിരിക്കുന്നു’ എന്ന് വീഡിയോയിൽ പറയുന്നുണ്ട്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ തിരക്കേറിയ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നിൽ പരതുന്ന വ്യക്തിയെയും വേസ്റ്റ് ബി നിന്ന് ശേഖരിച്ച വസ്തു പാക്ക് ചെയ്യാൻ സഹായിക്കുന്ന വ്യക്തിയെയും കാണാം. വീഡിയോ റെക്കോർഡ് ചെയ്യുന്ന വ്യക്തി അവർക്ക് നേരെ നീങ്ങുന്നതോടെ വീഡിയോ അവസാനിക്കുന്നു.
വീഡിയോ ബഹ്‌റൈൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് സൊസൈറ്റിക്ക് (BHRWS) സമർപ്പിച്ചിട്ടുണ്ട്. BHRWS ‘Be right, Know your rights’ എന്ന പേരിൽ ഒരു ബോധവൽക്കരണ പ്രചാരണ പരിപാടി ആരംഭിച്ചു. പൗരന്മാർക്ക് അവരുടെ അവകാശങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തുക, ഇത്തരം കാര്യങ്ങൾ കാണുന്പോൾ നടപടി സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബോധവൽക്കരണ പ്രചാരണ പരിപാടി.
വീഡിയോയെ തുടർന്ന് പ്രശ്‌നത്തിന്മേൽ നടപടി കൈക്കൊള്ളാൻ ആരോഗ്യ മന്ത്രാലയത്തോടും വ്യവസായ− വാണിജ്യ− ടൂറിസം വകുപ്പ് മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ചപ്പുചവറുകൾക്കിടയിൽ നിന്ന് പച്ചക്കറികൾ തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടാൽ വീഡിയോ റെക്കോർഡ് ചെയ്യാൻ സൊസൈറ്റി ആവശ്യപ്പെട്ടു. അത്തരം വീഡിയോകൾ 336633882, 336455424 എന്നീ നന്പറുകളിൽ വാട്സാപ്പ് ചെയ്യാം.