അവധിക്കാലത്തിന്റെ ആലസ്യങ്ങൾ മറന്ന് കുട്ടികൾ : സമ്മർ ക്യാന്പുകൾ സജീവം
മനാമ : അവധിക്കാലത്തിന്റെ ആലസ്യങ്ങൾ മാറ്റിവെച്ച് കുട്ടികളെ സജീവമാക്കാൻ ശ്രമിക്കുന്ന സമ്മർ ക്യാന്പുകൾ ശ്രദ്ധേയമാകുന്നു. വിവിധ പ്രവാസി സംഘടനകളുടെയും, സ്വകാര്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് ഇത്തരം ക്യാന്പുകൾ നടക്കുന്നത്. ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ്, സീറോ മലബാർ സൊസൈറ്റി, കേരളാ കാത്തലിക് അസോസിയേഷൻ, ഫ്രണ്ട്സ് ബഹ്‌റൈൻ തുടങ്ങി നിരവധി പേരാണ് ഇത്തവണ സംഘടനാ അടിസ്ഥാനത്തിൽ ക്യാന്പുകൾ നടത്തുന്നത്.
പാഠപുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന ഔപാചരികമായി വിദ്യാഭ്യാസത്തിനപ്പുറത്തുള്ള അറിവുകൾ, ജീവിതത്തിൽ പാലിക്കേണ്ടുന്ന ചിട്ടകൾ, സാമൂഹ്യ ബോധങ്ങൾ വളർത്തൽ തുടങ്ങിയവായാണ് ഇത്തരം ക്യാന്പുകളിലൂടെ കുട്ടികൾക്ക് നൽകാൻ സാധിക്കുന്നതെന്ന് സംഘാടകരും രക്ഷിതാക്കളും അവകാശപ്പെടുന്നു.
മലയാളികളുടെ ഇടയിൽ ഏറ്റവും അധികം കുട്ടികൾ പങ്കെടുക്കുന്ന സമ്മർ ക്യാന്പ് ബഹ്റൈൻ കേരളീയ സമാജത്തിലാണ് നടക്കുന്നത്. ഇവിടെ ക്യാന്പിന് നേതൃത്വം നൽകുന്നത് കേരളത്തിൽ നിന്നുള്ള പ്രമുഖ പരിശീലകനും കളിയരങ്ങ് ഡയറക്ടറുമായ ചിക്കൂസ് ശിവനും അദ്ദേഹത്തിന്റെ പത്നിയുമാണ്. കലയും സംഗീതവും അതോടൊപ്പം കേരള സംസ്കാരവും ചരിത്രവും പൈതൃകവും എല്ലാം ക്യാന്പിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുക്കുന്നുണ്ട്. കൂടാതെ കുട്ടികൾ സ്വന്തമായി ചെയ്യുന്ന പ്രോജക്ടുകൾ സംഘ കളികൾ നാടൻ പാട്ടുകൾ, സ്വയം ഗവേഷണ പ്രോജക്റ്റുകൾ തുടങ്ങിയ കാര്യങ്ങളും ഇവിടെ കൈക്കാര്യം ചെയ്യുന്നു. ദുബൈ, ഷാർജ, അബുദാബി എന്നിവടങ്ങളിലെല്ലാം നിരവധി തവണ ക്യാന്പുകൾക്ക് നേതൃത്വം നൽകിയിട്ടുള്ള ചിക്കൂസ് ശിവൻ ഇത് മൂന്നാം തവണയാണ് കേരളീയ സമാജത്തിൽ എത്തുന്നത്. ഇവർക്കൊപ്പം സമാജത്തിലെ സന്നദ്ധ സേവകരായ ഇരുപതോളം വനിതകളും ക്യാന്പിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. ബഹ്റൈനിൽ ഹൃസ്വസന്ദർശനത്തിനായി നാട്ടിൽ നിന്നും വരുന്ന പ്രമുഖരും കുട്ടികൾക്കൊപ്പം ഇവിടെ സമയം ചിലവഴിക്കുന്നുണ്ട്.
ബഹ്റൈൻ കേരള കാത്തലിക്ക് അസോസിയേഷനിൽ ഗിറ്റാറിസ്റ്റും, സംഗീതജ്ഞനുമായ പ്രസാദാണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കെ.സി.എയുടെ സ്പോർട്ട്സ് സെക്രട്ടറി പീറ്റർ തോമസ്, ലേഡീസ് വിംഗ് കോ-ഓർഡിനേറ്റർ ജൂലിയറ്റ് തോമസ് എന്നിവരും മാഗി വർഗീസ്, സോണിസ് ഫിലിപ്പ്, ജോസ് കെ.പി, ജോയൽ ജോസ്, വർഗീസ് സ്കറിയ, പ്രസാദ് ചാക്കോ, ജോൺസൺ ടി.ഒ എന്നിവരും ഇവിടെ നടക്കുന്ന സമ്മർ ക്യാന്പിൽ സജീവമാണ്. കരകൗശല വസ്തു നിർമ്മാണം, ഉല്ലാസയാത്രകൾ, യോഗാ ക്ലാസുകൾ, ചിത്രരചന, സംഗീത പഠനക്കളരി, പ്രസംഗ കല, നാടൻ കലാരൂപങ്ങളുടെ ക്ലാസുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ക്യാന്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സീറോ മലബാർ സൊസെറ്റിയുടെ ഈ വർഷത്തെ ക്യാന്പ് ജൂലൈ രണ്ട് മുതൽക്കാണ് ആരംഭിച്ചത്. വിവിധ വിഷയങ്ങളിൽ പ്രാഗത്ഭ്യം നേടിയവരാണ് ഇവിടെയും നേതൃത്വം നൽകുന്നത്. പെൻസിൽ ഡ്രോയിംഗ്, കളറിംഗ്, ക്ലേ മോഡലിംഗ്, ആർട്ട് ആന്റ് ക്രാഫ്റ്റ്, ഡാൻസ്, വ്യക്തിത്വ വികസനം, കരാട്ടെ, അഭിനയ കളരി, ടൂറുകൾ തുടങ്ങിയവ ക്യാന്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ടീനേജ് വിദ്യാർത്ഥികളിൽ മൂല്യ ബോധം ശക്തിപ്പെടുത്തുന്നതിനും നേതൃഗുണമുള്ളവരാക്കി മാറ്റി സമൂഹത്തിന് കൂടുതൽ പ്രയോജനമുള്ളവരാക്കി മാറ്റുന്നതിനുമുദ്ദേശിച്ച് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷനും വെക്കേഷൻ ക്യാന്പ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ ട്രൈനർമാരുടെ നേതൃതത്തിലാണ് പരിപാടി.
നാട്ടിൽ പോകാൻ അവധി ഇല്ലാത്തതോ, സൗകര്യമില്ലാത്തതോ ആയ കുടുംബങ്ങൾക്ക് വലിയ അനുഗ്രഹമായി മാറുന്നുണ്ട് ഇത്തരം സമ്മർ ക്യാന്പുകൾ. മാതാപിതാക്കൾ ജോലിക്കു പോകുന്പോൾ നാല് ചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടേണ്ടി വരുന്ന കുട്ടികളുടെ ഒറ്റപ്പെടലിനും ഇത് ആശ്വാസകരം തന്നെ.

