50 വയസ്സിനു മുകളിലുള്ള പ്രവാസികള്‍ക്ക് വിലക്കില്ല


മനാമ : രാജ്യത്ത് ജോലിചെയ്യുന്നവരിൽ 50 വയസിനു മുകളിൽ പ്രായമുള്ള പ്രവാസികളെ വിലക്കുകയും നിലവിലുള്ളവരെ തൊഴിലിൽനിന്ന് പിരിച്ചുവിടാനും നിർദ്ദേശിക്കുന്ന ബില്ല് പാര്‍ലിമെന്റ് തള്ളിക്കളഞ്ഞു. ചൂചൂടുപിടിച്ച സംവാദത്തിന് ശേഷം ഭൂരിപക്ഷം എംപിമാരും ബില്ലിനെതിരായി വോട്ട് ചെയ്തു. കൗൺസിലിലെ സർവിസ് കമ്മിറ്റിയുടെ റിപ്പോർട്ടിന്മേലാണ് വോട്ടെടുപ്പ് നടന്നത്.  അബ്ദുൾഹമീദ് അൽ നജ്ജാര്‍ എം പിയാണ് ബില്ലിനെ അനുകൂലിച്ച് ആദ്യം രംഗത്തുവന്നത്. തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ആരോഗ്യവും സുരക്ഷയും മെച്ചപ്പെടുത്താനും ഈ നിർദ്ദേശം സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 

അന്താരാഷ്ട്ര തൊഴിൽ കൺവെൻഷനുകളിലുണ്ടാക്കിയ കരാറുകളുടെ ലംഘനമാണ് ഇത്തരമൊരു വാദമെന്നും ഈ നിർദേശം പ്രശ്നങ്ങളുണ്ടാക്കുമെന്നും ഇതിന് മറുപടിയായി ഡപ്യൂട്ടി സ്പീക്കർ അലി അൽ അറാദി പറഞ്ഞു. അന്താരാഷ്ട്രതലത്തിൽ വിരമിക്കൽ പ്രായം 60 വയസ്സിനും 65 വയസിനും ഇടയിലാണ്. സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളിൽ, ധനകാര്യം, സാമ്പത്തിക, കൺസൾട്ടൻസി മേഖലകളിൽ, ജോലിക്കാരന്റെ അനുഭ പരിചയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.  

തുടര്‍ന്ന് ലീഗൽ അഫയേഴ്സ് കമ്മിറ്റി മേധാവി മുഹമ്മദ് മിലാദും നിര്‍ദേശത്തെ എതിര്‍ത്ത് രംഗത്ത് വന്നു. 50 വയസിനു മുകളിലുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്നും തൊഴിലുടമകളെ വിലക്കിയാൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയിലെ സുപ്രധാന മേഖലകളെ അത് ബാധിക്കുമെന്നും പൊതു മേഖലകൾക്ക് വിരമിക്കൽ പ്രായം നിർബന്ധമാക്കുന്നതുപോലെ സ്വകാര്യമേഖലയിൽ ഈ നിർദേശം പ്രാവർത്തീകമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതിനോട് സഭയിലെ ഭൂരിഭാഗം അംഗങ്ങളും യോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് പ്രവാസികളുടെ ഇടയില്‍ ഏറെ ആശങ്ക സൃഷ്ടിച്ചിരുന്ന ഈ ബില്‍ തള്ളി പോയത്. 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed