ചലചിത്ര പുരസ്കാരം ബഹ്റിനിലും ആഹ്ലാദം

മനാമ: കഴിഞ്ഞ ദിവസം സംസ്ഥാന ചലചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ബഹ്റിൻ പ്രവാസികൾക്കും ആഹ്ലാദിക്കാനുള്ള അവസരമായി അത് മാറി. ബഹ്റിൻ മലയാളികളുടെപിന്തുണയോടെ മനോജ് കാന സംവിധാനം ചെയ്ത അമീബ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ ബഹ്റിനിൽ നിന്ന് പൂർണ്ണമായും ചിത്രീകരിച്ച മോഹവലയത്തിലെ അഭിനയത്തിന് ജോയ് മാത്യുവിന് പ്രത്യേക പരാമർശവും ലഭിച്ചു. ഈ രണ്ട് വിജയങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച ബഹ്റിനിലെ സിനിമ പ്രവർത്തകർക്ക് ഏറെഅഭിമാനിക്കുന്ന മുഹൂർത്തമായി മാറി പുരസ്കാര പ്രഖ്യാപനം.
ബഹ്റിൻ മലയാളികളുടെ പിൻബലത്തോടെ ഒരുക്കിയ തന്റെ ആദ്യ സിനിമയായ ചായില്യത്തിന് പിന്നാലെ അമീബയുടെ ആദ്യ പ്രിവ്യൂ ബഹ്റിനിൽ െവച്ചായിരുന്നു മനോജ് കാന സംഘടിപ്പിച്ചത്. അന്നത്തെ ബഹ്റിൻ കേരളീയ സമാജം കമ്മിറ്റിയുടെ പിന്തുണയോടെ അതിന്റെ നിർമ്മാണ പങ്കാളി കൂടിയായ ടി.പി സത്യനും ബഹ്റിനിലെ സിനിമയെ സ്നേഹിക്കുന്ന നിരവധി പേരും സഹകരിച്ചാണ് നിറഞ്ഞ സദസ്സിന് മുന്നിൽ വെച്ച് അമീബയുടെ ആദ്യ പ്രദർശനം നടത്തിയത്. എസ്.വി ബഷീർ, സാബു അബ്രഹാം, യോഗാനന്ദ്, തരുൺ, സാരാസ്, ഇ.പി അനിൽ തുടങ്ങിയവരാണ് മനോജിനെ ആദ്യ സിനിമയായ ചായില്യം ചെയ്യുന്നതിനും അമീബയുടെ പ്രിവ്യൂ ഇവിടെ സംഘടിപ്പിക്കുന്നതിനും പിന്തുണച്ചത്.
കേരളീയ സമാജം മുൻ പ്രസിഡണ്ട് . ജനാർദ്ദനന്റെ മകൾ നീതു ജനാർദ്ദനനും, ബഹ്റിനിൽ കാലിക്കറ്റ് ലൈവ് ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിൽ ജോലി ചെയ്യുന്ന പ്രവീഷ് കുമാറും അമീബയിൽ അഭിനയിച്ചിരുന്നു.
ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത മോഹവലയങ്ങൾ റിലീസ് ചെയ്യാനിരിക്കവെയാണ് നായകനായ ജോയ് മാത്യുവിനെ തേടി ജൂറിയുടെ പ്രത്യേക പരാമർശം എത്തിയിരിക്കുന്നത്. അമ്മ അറിയാൻ എന്ന എക്കാലത്തെയും മികച്ച സിനിമകളിലൊന്നിൽ നായകനായ ജോയ് മാത്യു വീണ്ടും നായകനാകുന്ന ചിത്രമാണ് മോഹവലയം.