വീട്ടു വേലക്കാരികളെ തിരിച്ചറിയാൻ പോലും ബഹ്റിനിൽ നിർവ്വാഹമില്ല

രാജീവ് വെള്ളിക്കോത്ത്
മനാമ: ഒരപകടമോ അത്യാഹിതമോ സംഭവിച്ചാൽ ബന്ധുക്കളുടെ വിലാസം പോലും കണ്ടെത്താനാകാതെ ബഹ്റിനിൽ ജീവിക്കുന്ന ഒരു സമൂഹമാണ് അനധികൃത വീട്ടു വേലക്കാരികൾ. ബഹ്റിനിലെ പല ഫ്ളാറ്റുകളിലും സഹായത്തിന് എത്തുന്ന ഇത്തരക്കാർ പലരും ഫ്രീ വിസ എന്ന ഓമനപ്പേരിൽ പല ചെറിയ ജോലികളിലുമുള്ള വിസയിൽ എത്തിയവരാണ്. ടൈലർ, ബ്യൂട്ടീഷൻ, ഹെൽപ്പർ തുടങ്ങിയ വിസകളിൽ വരികയും മറ്റൊരു ജോലിയും തരപ്പെടാത്തതിനാൽ വീട്ടു വേല ചെയ്തു ജീവിക്കാൻ നിർബന്ധിതരായവരും, എന്നാൽ അത്തരം ജോലി എടുക്കുന്നതിനെക്കാൾ മെച്ചപ്പെട്ട വേതനം പല വീടുകളിൽ നിന്നായി ലഭിക്കുന്നത് കൊണ്ട് ഈ ജോലി തിരെഞ്ഞെടുത്തവരും ഇക്കൂട്ടത്തിൽ ഉണ്ട്. മലയാളികൾ കൂടാതെ തമിഴ്നാട്, ആന്ധ്ര, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ശ്രീലങ്കൻ സമൂഹത്തിൽ നിന്നുള്ളവരുമാണ് ഈ മേഖലയിൽ കൂടുതലും ജോലി ചെയ്യുന്നത്.
ഇവരിൽ പലരും ഒരുമിച്ച് മുറിയെടുത്ത് താമസിക്കുകയോ അല്ലെങ്കിൽ ദിവസത്തിന്റെ അവസാന സമയം ജോലി ചെയ്യുന്ന വീട്ടിൽ താമസിക്കുകയോ അതുമല്ലെങ്കിൽ ആരുടെയെങ്കിലും കൂടെ ഷെയറിംഗിൽ താമസിക്കുകയോ ആണ് ചെയ്യുന്നത്. ഇവരിൽ ബഹുഭൂരിപക്ഷത്തിനും നിയമ പരമായ വിസയോ വിലാസമോ ഇല്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും അത്യാഹിതം സംഭവിക്കുന്പോൾ വീട്ടുകാരുമായി ബന്ധപ്പെടാൻ പോലുമാകാതെ പോലീസും ആശുപത്രി അധികൃതരും സാമൂഹ്യ പ്രവർത്തകരും കുഴങ്ങുകയാണ്.
അതിരാവിലെ 4 മണിക്ക് ഒരു സഞ്ചിയുമായി താമസ സ്ഥലത്ത് നിന്ന് ഇറങ്ങുന്ന ഇവർ പല വീടുകളിലും പാചക വേലയും ക്ലീനിംഗ്, പുറം ജോലികളുമാണ് ചെയ്യുന്നത്. വൈകീട്ട് ഏതെങ്കിലും വീട്ടിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം പൊതിഞ്ഞെടുത്ത് താമസ സ്ഥലത്തേയ്ക്ക് മടങ്ങുന്നു. കഴിഞ്ഞ ആഴ്ച നടപ്പാതയിൽ വീണു മരിച്ച തിരുവനന്തപുരം സ്വദേശിനി ഖുർഷിദാ മുഹമ്മദ് ഇത്തരത്തിൽ ജീവിതം തള്ളി നീക്കിയ തൊഴിലാളി ആയിരുന്നു. രാവിലെ 6 മണിക്ക് മനാമ ലുലു റോഡിലെ നടപ്പാതയിൽ വീണു മരിച്ച അവരുടെ മൃതദേഹം ബന്ധുക്കളുടെ വിലാസം പോലും ലഭിക്കാതെ രാവിലെ 8:30 വരെ അവിടെ തന്നെ കിടത്തേണ്ടി വന്നു. പരിസരത്തുണ്ടായിരുന്ന പലർക്കും ഇവരെ നല്ല പരിചയം ഉണ്ടായിരുന്നുവെങ്കിലും എവിടെയാണ് താമസം എന്നോ ബന്ധുക്കൾ ആരെങ്കിലും ബഹ്റിനിൽ ഉണ്ടോ എന്നൊക്കെയുള്ള കാര്യങ്ങൾ ആർക്കും അറിവുണ്ടായിരുന്നില്ല. പിന്നീടാണ് ഇവരുടെ ബന്ധുവായ സാജിത എത്തി മൃതദേഹം തിരിച്ചറിഞ്ഞത്. അനധികൃത വീട്ടു വേലക്കാരി ആയതിനാൽ ഇവർ ജോലി ചെയ്തു കൊണ്ടിരുന്ന വീട്ടുകാർ പോലും പുലിവാൽ ആകുമെന്ന് കരുതി അറിയുന്ന ഭാവം നടിച്ചതുമില്ല.
സാന്പത്തികമായി വളരെ താഴ്ന്ന നിലയിലുള്ള കുടുംബത്തെ പോറ്റാൻ വേണ്ടി 17 വർഷം മുന്പാണ് ഇവർ ബഹ്റിനിൽ എത്തിയത്. അന്ന് മുതൽ പല ജോലികളും ചെയ്തു ജീവിക്കുകയായിരുന്നു അവർ. രാവിലെ 4 മണിക്ക് താമസ സ്ഥലത്ത് നിന്ന് ഇറങ്ങുന്ന അവർ ഒരു വീട്ടിലെത്തി അവിടുത്തെ ജോലിയെല്ലാം തീർത്ത് കഴിഞ്ഞു 6 മണിയാകുന്പോൾ ശ്രീലങ്കക്കാരുടെ ഒരു കന്പനിയിൽ ക്ലീനിംഗ് ജോലിക്കെത്തും. ഉച്ചയോടെ അവിടുത്തെ ജോലികൾ തീർത്ത് പിന്നീട് 2 വീടുകളിൽ കൂടി ജോലി ചെയ്യുമായിരുന്നുവത്രെ. അതിനിടയിൽ റെഡി മെയ്ഡ് സ്ഥാപനത്തിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി വിൽക്കുന്ന ജോലിയും ചെയ്യും. 17 വർഷത്തെ തന്റെ പ്രവാസ ജീവിതത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പലരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സമയം കണ്ടെത്തിയിരുന്ന ഇവർ ഇത്തരത്തിൽ ജോലി ചെയ്യുന്ന പലർക്കും ആശ്വാസം ആയിരുന്നു. പലരെയും സാന്പത്തികമായി പോലും സഹായിക്കാനും അവർ ഒരുക്കമായിരുന്നു. പ്രസവ ശുശ്രൂഷയും നടത്തിയിരുന്നതിനാൽ പല വീട്ടുകാർക്കും ഇവർ ഒരനുഗ്രഹമായിരുന്നു. മരിക്കുന്പോൾ ഇവർ ജോലിക്ക് നിൽക്കുന്ന വീടുകളിൽ നിന്ന് അവസാന ശന്പളം വാങ്ങിയിരുന്നോ എന്ന് പോലും ആർക്കും നിശ്ചയമുണ്ടായിരുന്നില്ല.
ഇത് ഖുർഷിതയുടെ മാത്രം കഥയല്ല, ഇത് പോലെ ജീവിതം നയിക്കുന്ന പലരും ബഹ്റിന്റെ പല ഭാഗങ്ങളിലും മറ്റുള്ളവരുടെ സഹായിയായി പ്രവർത്തിക്കുന്നുണ്ട്. അത്യാവശ്യ സമയങ്ങളിൽ ബന്ധപ്പെടേണ്ടുന്നവരുടെ വിലാസവും ഫോൺ നന്പറും എപ്പോഴും കരുതുന്നത് നല്ലതായിരിക്കുമെന്ന് സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. നിയമപരമായ രേഖയോ ജോലിയോ ചെയ്യുന്നത് രേഖയിൽ പറഞ്ഞിട്ടുള്ള ജോലിയോ അല്ലാത്തത് കൊണ്ട് തന്നെ മരിച്ചു കഴിഞ്ഞാൽ പോലും എംബസിയിൽ നിന്ന് ഐ.സി.ആർ.എഫിന്റെത് അടക്കമുള്ള യാതൊരു വിധ ആനുകൂല്യങ്ങൾക്കും ഇത്തരക്കാർക്ക് ലഭിക്കുന്നുമില്ല.
വീട്ട് ജോലിക്ക് കൊണ്ട് വരുന്നവർക്ക് ഇന്ത്യയിലും ബഹ്റിനിലും കടുത്ത നിയമ വ്യവസ്ഥ ഏർപ്പെടുത്തിയതിനാലാണ് സാന്പത്തിക ശേഷിയുള്ള പലരും നിയമാനുസൃത വഴിയിൽ ഇത്തരക്കാരെ നേരിട്ട് കൊണ്ട് വരാത്തത്. പോരാത്തതിന് നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയാൽ തന്നെ കാലതാമസമെടുക്കുന്നുവെന്നതും പലരേയും നിയമപരമായി വീട്ടുജോലിക്കാരെ ഇവിടെ കൊണ്ട് വരുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു.